നിങ്ങളുടെ അഭിപ്രായങ്ങളാണ് എഴുത്തുകാർക്ക് പ്രചോദനവും സന്തോഷവും, ഏറെ വിലപ്പെട്ടതും....

പ്രഥമ മനോരാജ് കഥാസമാഹാര പുരസ്ക്കാരം ഇ.പി.ശ്രീകുമാറിന്


കഥാകൃത്തും ഓൺലൈൻ എഴുത്തിടങ്ങളിൽ സജീവ സാന്നിധ്യവും   നമ്മുടെ ബൂലോകം പത്രാധിപ സമിതി  അംഗവും ആയിരുന്ന  കെ.ആർ.മനോരാജിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഈ വർഷം മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ‘മനോരാജ് കഥാസമാഹാര പുരസ്ക്കാര‘ത്തിന്  ഇ.പി.ശ്രീകുമാർ  അർഹനായി.  മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കറൻസി’ എന്ന കഥാസമാഹാരമാണ് പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.



കെ.യു.മേനോൻ, എസ്.രമേശൻ, എം.വി.ബെന്നി, പി.യു.അമീർ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡിനർഹമായ കഥാസമാഹാരം തിരഞ്ഞെടുത്തത്. 'സമകാലിക ജീവിത സന്ധികളുടെ വേവും ചൂടും അനുഭവിപ്പിക്കുന്ന ഇ.പി.ശ്രീകുമാറിന്റെ കഥകൾ അവയുടെ ആവിഷ്ക്കാര ചാരുതകൊണ്ടും ശ്രദ്ധേയമാകുന്നു' എന്ന് ജൂറി അഭിപ്രായപ്പെട്ടു.

33,333 രൂപയും ശിൽ‌പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം മനോരാജിന്റെ ഒന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 26ന് ചെറായി സർവ്വീസ് സഹകരണസംഘം ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും.



 ഓണ്‍ ലൈൻ  സൌഹൃദ സമ്മേളനം

 ഉച്ചയ്ക്ക് ശേഷമായിരിക്കും പുരസ്ക്കാര സമ്മേളനം. അന്നേ ദിവസം രാവിലെ  9  മണി മുതൽ ഒത്തുകൂടാൻ താൽ‌പ്പര്യമുള്ള ഓൺലൈൻ / ഓഫ്‌ലൈൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒരു ചെറിയ മീറ്റ് സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ട്.



പുരസ്ക്കാര സമ്മേളനം നടക്കുന്ന ചെറായിയിൽ നിന്നും 4 കിലോമീറ്റർ മാറി, മുനമ്പം എന്ന സ്ഥലത്തുള്ള ‘മുസ്‌രീസ് ഹാർബർ വ്യൂ’ ഹോം സ്റ്റേയിൽ ആയിരിക്കും മീറ്റ് നടക്കുക. പങ്കെടുക്കാൻ താൽ‌പ്പര്യമുള്ളവർ ഈ ലിങ്കിൽ ക്ലിക്കുചെയ്ത് കമന്റായി  അറിയിക്കുക.  ഉച്ചഭക്ഷണത്തിന്റെ ചെലവ് മാത്രം എല്ലാവരും പങ്കുവെച്ചാൽ മതിയാകും.
റോഡിൽ കണ്ടത്

റോഡിൽ കണ്ടത്

പുറത്ത് എവിടെയോ പോയിരുന്ന       ഒരു അഭിഭാഷക സുഹൃത്തിന്റെ  തിരിച്ച് വരവ് പ്രതീക്ഷിച്ച്    ഹൈക്കോടതി  പുറക് വശമുള്ള മത്തായി മാഞ്ഞൂരാൻ  റോഡിലെ  അദ്ദേഹത്തിന്റെ വസതിക്ക്   മുമ്പിൽ ഞാൻ കാത്ത് നിൽക്കുകയായിരുന്നു. വാഹനങ്ങൾ നിരന്തരം ചീറി പാഞ്ഞ് കൊണ്ടിരുന്നത് നോക്കി നിന്നിരുന്ന എന്റെ സമീപത്ത് കൂടി  മോട്ടോർ ബൈക്കിൽ  ഒരു യുവാവും  യുവതിയും കടന്ന് പോയി. യുവതി മുമ്പോട്ട് ആഞ്ഞിരുന്ന്   കൂട്ടുകാരനോട് കലുപിലാ സംസാരിക്കുകയായിരുന്നു.. ഇരു വശങ്ങളിലുമായി കാലിട്ടിരുന്ന യുവതി  ബൈക്കിന്റെ  പുറകിൽ അലക്ഷ്യമായി  ഇരുന്നതിനാലാവാം അരക്കെട്ട് വരെ കട്ട് ചെയ്തിരുന്ന  ചൂരീദാരിന്റെ ഫോൽഡുകൽ ചുരുണ്ട് മുകളിലേക്ക് ഉയർന്ന്  സമൃദ്ധമായ  അവരുടെ പുറക് ഭാഗത്തെ ശരിക്കും പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു ആ യാത്ര. അതേ സമയം തന്നെ  ബൈക്കിൽ വന്ന ഒരു മദ്ധ്യവയസ്കൻ  യുവാവും യുവതിയും  സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന്  യുവതിയെ തന്നെ സൂക്ഷിച്ച് നോക്കി അരികിലൂടെ  പോയി എതിരെ വന്ന ഒരു വല്യമ്മയുമായി കൂട്ടിമുട്ടി. തക്ക സമയത്ത് ബ്രേക്ക് ചവിട്ടിയത് കൊണ്ടോ എന്തൊ  വല്യമ്മ ഒരു വശത്തേക്കും ബൈക്ക്കാരൻ മറുവശത്തേക്കും  ചരിഞ്ഞ് വീണു.
"അവളുടെ.....നോക്കി നോക്കി വണ്ടി ഓടിച്ച്  എന്റെ നടുവൊടിച്ചല്ലോടാ ശവമേ!" വല്യമ്മ അയാളുടെ  നേരെ ചീറി. അയാൾ അപ്പോഴും യുവതി പോയ ബൈക്കിനെ നിർന്നിമേഷനായി  നോക്കി നിൽക്കുകയായിരുന്നു. അയാളുടെ കൈ മുട്ട് ഉരഞ്ഞ് അവിടെ നിന്നും ചോര പൊടിച്ചു കൊണ്ടിരുന്നു.
"അവൾ അവളുടേതും കൊണ്ട് പോയി. നീ ഇങ്ങിനെ കയ്യീന്ന് ചോരേം ഒലിപ്പിച്ച്   നിക്കാതെ ഇത്തിരി മരുന്നോ മറ്റോ വെച്ച് കെട്ടടാ പണ്ടാരക്കാലാ...."സരസയായ  വല്യമ്മ അഭിപ്രായപ്പെട്ടപ്പോൾ ബൈക്ക് ഉയർത്താൻ  സഹായിച്ച്   കൊണ്ടിരുന്ന ഞാനും  ചിരിച്ച് പോയി.എന്നിട്ടും ആ പാവം  "അ"  കളഞ്ഞ അണ്ണാനെ  പോലെ  യുവതി പോയ വഴിയേ കണ്ണും നട്ട് നോക്കി നിന്നു.

ആരെ ഭയപ്പെടാനാണ് ?

ഇന്നലെ രാവിലെ നല്ല തിരക്കുള്ള സമയം കൊട്ടാരക്കര ബസ് സ്റ്റാന്റിൽ കണ്ട ദൃശ്യമാണിത്. അലട്ടലൊന്നുമില്ലാതെ തെരുവ് നായ യാത്രക്കാരുടെ പുറകിൽ ശയിക്കുന്നു .ഏതെങ്കിലും പേ നായ ഈ ജീവിയെ കടിച്ചിട്ടുണ്ടോ എന്ന്  ആർക്കും അറിയാൻ സാധിക്കാത്ത അവസ്ഥയിൽ  അങ്ങിനെ കടി  ഏറ്റിണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അതിന് പേ ഇളകാം. അപ്പോൾ  ആ തിരക്കിൽ സംഭവിക്കുന്നത് എന്തെല്ലാമാണെന്ന് പറയുക അസാദ്ധ്യമാണ് . നൂറ് കണക്കിന് ജീവനക്കാർ  ജോലി ചെയ്യുന്ന ആ സ്ഥാപനത്തിൽ  ആരെങ്കിലും മുൻ കയ്യെടുത്ത്  അതിനെ  തുരത്താൻ സാധിക്കും. അഥവാ തിരക്കുള്ള  പൊതു സ്ഥലത്ത് ആ ജീവിയുടേ സാന്നിദ്ധ്യം ഒഴിവാക്കാനുള്ള നടപടികൾ എടുക്കാൻ കഴിയും    പക്ഷേ അവർക്ക് പട്ടിയെ  ഓടിക്കൽ അല്ല ജോലി. അവർക്ക് ഉണ്ണാൻ മാസം  ശമ്പളം കൊടുക്കുവാനുള്ള  ഉറവിടം  യാത്രക്കാരാണെന്നും അവന്റെ സുരക്ഷ തങ്ങളുടെ  കടമയാണുമെന്നുള്ള ബോധം എന്ന്  അവരിൽ ഉണ്ടാകുന്നുവോ അന്ന് ഈ നാട് രക്ഷപെടും.
തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കും

തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കും

 ബാല്യ കാലസ്മരണകളിലൂടെ     ഊളിയിട്ടപ്പോൾ ആ കാലഘട്ടത്തിലെ    കല്യാണങ്ങൾ കെങ്കേമമാക്കുന്നത്, തെങ്ങിൻ മേൽ കെട്ടിയും വടി വിളക്കുമായിരുന്നു  എന്ന്  ഞാൻ തിരിച്ചറിയുന്നു.  കല്യാണത്തിന് തെങ്ങിന്മേൽ കെട്ടിയും വടി വിളക്കും ഉണ്ടെന്ന് പറയുന്നത്   അന്നത്തെ  ആൾക്കാർക്ക് ഒരു  അന്തസായിരുന്നു. തെങ്ങിൻ മേൽ കെട്ടി എന്നാൽ ലൗഡ്  സ്പീക്കർ. വടി വിളക്കെന്നാൽ  റ്റ്യൂബ് ലൈറ്റും. നിറയെ തെങ്ങുകൾ നിറഞ്ഞ് നിന്നിരുന്ന ആലപ്പുഴയിൽ ലൗഡ് സ്പീക്കർ ഉയരത്തിൽ സ്ഥാപിക്കാൻ  തെങ്ങുകൾ ഉപയോഗിച്ചതിലൂടെയാണ്  പ്രസ്തുത സാധനത്തിന്  ഗ്രാമങ്ങളിൽ ആ പേര് വീണത്. പിൽക്കാലത്ത് ലൗഡ് സ്പീക്കർ  ജീവിതത്തിന്റെ ഭാഗമായി തീർന്നു, അടുത്ത കാലം വരെ  അത് തുടർന്നു   .വിവാഹ തലേന്ന്  മൈക്ക് എന്ന് പിന്നീട് അറിയപ്പെട്ട ഈ സാധനം പ്രവർത്തനനിരതമാകുന്നതോടെയാണ്  വിവാഹാഘോഷങ്ങൾ  ആരംഭിക്കുന്നത്. ഞങ്ങൾ കൊച്ച് കുട്ടികൾക്ക്  മൈക്ക് ഓപറേറ്റർ ഒരു അതിശയ പുരുഷനായി  മാറി. ഗ്രാമഫോൺ റിക്കാർഡും അതിന്മേൽ ആലേഖനം ചെയ്യപ്പെട്ട  "സ്പീക്കറിലേക്ക്  ഒരു നായ പാടി കൊടുക്കുന്ന" ചിത്രവും ഞങ്ങളെ ഹരം കൊള്ളിച്ചു.
സരസനായ ഓപറേറ്ററുടെ മനോധർമ്മം അനുസരിച്ചാണ്  ഗ്രാംഫോൺ റിക്കാർഡുകൾ വെക്കുന്നത്. ആദ്യം ഏതെങ്കിലും സിനിമയിലെ ഭക്തിഗാനത്തിൽ തുടങ്ങി പെണ്ണൊരുങ്ങുമ്പോൾ "പുത്തൻ മണവാട്ടീ  പുന്നാര മണവാട്ടിയും"  വരൻ വരുമ്പോൾ "വരണൊണ്ട് വരണോണ്ട് മണവാളനും" പെണ്ണിനെ പുകഴ്ത്തി "മൈലാഞ്ചി തോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തിയും" ഗാനങ്ങൾ അലയടിക്കും. പെണ്ണിന്റ്െ  പിതാശ്രീ പിശുക്കനെങ്കിൽ "നാഴൂരി പാൽ കൊണ്ട് നാടാകെ കല്യാണം" ആയിരിക്കും കേൽക്കുക. " മായാ മയനുടെ ലീല, അത് മാനവനറിയും ലീലാ"  എന്നാണ് ഗാനമെങ്കിൽ  ആഹാരത്തിലെന്തോകൃത്രിമം വീട്ട്കാർ കാണിച്ചത് ഓപറേറ്റർക്ക് പിടി കിട്ടിക്കാണുമെന്ന് ഉറപ്പ്.  മട്ടൻ ബിരിയാണി എന്ന് അനൗൺസ് ചെയ്തിട്ട്   പശുവിന്റെ ഹസ് ബന്റിന്റെ ഇറച്ചിയിൽ  ആട്ടിറച്ചിയുടെ  എല്ല്  മാത്രം  ഇട്ട് മട്ടനാക്കുന്ന    വേലയോ മറ്റോ കാണിച്ച് കാണും.മണവാട്ടിക്ക് ഒരു പൂർവാനുരാഗ കഥ ഉണ്ടായിരുന്നത് ഓപറേറ്റർക്ക് അറിവുണ്ടെങ്കിൽ പെണ്ണും ചെറുക്കനും വരന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങ് നടക്കുമ്പോൾ ""അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം തീർന്നു"  എന്ന പാട്ട് നല്ല മൂളിച്ച് ഇടുമെന്ന് ഉറപ്പ്.

  സിനിമാ ടാക്കീസിൽ ഷോ തുടങ്ങുന്നതിന് മുമ്പ് ലൗഡ്സ്പീക്കർ പുറത്ത് കേൾക്കുന്ന വിധം  പ്രവർത്തിപ്പിക്കുക എന്നത് സിനിമാ തുടങ്ങിയിട്ടില്ലാ എന്ന് പ്രേക്ഷകരെ ധരിപ്പിക്കുന്ന ഒരു സിഗ്നൽ ആയിരുന്നു. അത് നിശ്ശബ്ദമാക്കി അകത്ത് സ്ക്രീനിന്റെ പുറകിലേക്ക് മാറ്റിയാൽ  ഷോ തുടങ്ങുന്നു  എന്ന അടയാളമായി മാറും.സിനിമാ ഓപറേറ്റർ മാനേജരുടെ മനസ് അറിഞ്ഞ് പാട്ടുകൾ പുറത്ത്  കേൽപ്പിക്കുന്നതാണ്   പണ്ടത്തെ ഓല കൊട്ടകയിലെ രീതി.  "ഗതിയേതുമില്ലാ തായേ" എന്ന തമിഴ് പാട്ട്ദയനീയമായി മൂളിച്ചാൽ  അകത്ത് കാണികൾ കുറവാണെന്ന്  കരുതാം.  "കണ്ണ് തുറക്കാത്ത   ദൈവങ്ങളേ"  എന്ന പാട്ടാണെങ്കിൽ   പടം കാണാൻ ആരും  കൊട്ടകക്ക് അകത്തില്ല  എന്ന് ഉറപ്പ്.  ഹൗസ് ഫുൾ ആയി  ടിക്കറ്റ്  കിട്ടാതെ  ആൾക്കാർ  മടങ്ങി പോകുമ്പോൾ "പോനാൽ പോകട്ടും പോടാ " എന്ന ഗാനമായിരിക്കും കേൽക്കുക.
ലൗഡ്സ്പീക്കറിന്റെ  സജീവപ്രവർത്തനം  രസകരമായി അനുഭവപ്പെടുന്നത്  സുന്നത്ത് കല്യാണ വേളയിലായിരുന്നു. സുന്നത്ത് കല്യാണം ആഘോഷമായിരുന്ന ആ കാലഘട്ടത്തിൽ തലേന്ന് തന്നെ തെങ്ങിന്മേൽ കെട്ടി  ഉച്ചത്തിൽ പാടി തുടങ്ങിയിരിക്കും. കുട്ടികളെ ഓടിച്ചിട്ട് പിടിച്ച് കൊണ്ട് വരുന്നത് മൗലൂദ് പാരായണം  (പ്രവാചക ചരിതം) ആരംഭിക്കുമ്പോഴാണ്.  ആലപ്പുഴയിൽ അന്ന്  മൗലൂദ് പാരായണത്തിലെ അശറഖാക്ക് എഴുന്നേൽപ്പ് സമയത്താണ് സുന്നത്ത് കർമ്മം നടത്തുന്നത്. എല്ലാവരും എഴുന്നേറ്റ് നിന്ന് "യാ നബീ സലാം അലൈക്കും യാ റസൂൽ സലാം അലൈക്കും"  എന്ന ഈരടികൽ ശ്രവണ സുന്ദരമായി  ഉച്ചത്തിൽ ആലപിക്കുന്നതാണ് അശറഖാ.( പ്രവാചകനെ മദീനാ വാസികൾ തങ്ങളുടെ  നാട്ടിലേക്ക് സ്വാഗതം ചെയതപ്പോൾ പാടിയ ഈ  അർത്ഥ സമ്പുഷ്ടമായ ഗാനം  കുട്ടികളെ സുന്നത്ത് കർമ്മം നടത്തുന്ന കൃത്യം സന്ദർഭത്തിൽ ഉച്ചത്തിൽ ആലപിക്കുന്നതിന്റെ ഗുട്ടൻസ് ഇന്നും എനിക്ക് പിടി കിട്ടിയിട്ടില്ല) ആ സമയം മൈക്ക്   തുറന്ന് വെച്ചാണ്   അഷറഖാ പരിപാടി നടത്തുന്നത്. അടുത്ത  മുറിയിൽ  നിന്നും പയ്യൻസിന്റെ കരച്ചിൽ ലൗഡ്സ്പീക്കറിലൂടെ  പുറത്ത് തൽസമയം കിട്ടിക്കൊണ്ടിരിക്കും. "ഹള്ളോ! പടച്ചോനേ! എന്നെ വിട് മാമാ  ഞാൻ പോട്ടേ  മാമാ...എടാ ഒസ്സാനേ! എന്റെ പുഞ്ഞാണീന്ന് ബിടെടാ ഹമുക്കേ!പന്നി ബലാലേ!""   ഒസ്സാൻ (സുന്നത്ത് നടത്തുന്ന ആൾ) ഇതെത്ര കണ്ടതാ. അയാളുണ്ടോ  ഇതെല്ലാം ശ്രദ്ധിക്കുന്നു. ഉച്ചത്തിലെ നിലവിളിക്ക് ശേഷം പെട്ടെന്ന് നിശ്ശബ്ദത അനുഭവപ്പെട്ടാൽ  ഒരാളുടെ  കണ്ടിപ്പ് കഴിഞ്ഞു എന്ന് മനസിലാകും. അപ്പോൾ കേൽക്കാം "അടുത്തവനെ  പിടി" എന്ന ശബ്ദം.വീണ്ടും ആദ്യ പരിപാടി പുന:പ്രക്ഷേപണം തുടങ്ങും. അങ്ങിനെ മൂന്നും നാലും  പേരുടെ പരിപാടിയായിരിക്കും ഒരേ ദിവസം   നടക്കുക. ഇതെല്ലാംലൗഡ് സ്പീക്കറിലൂടെ  പുറത്ത് കേട്ടാലും ആൾക്കാർക്ക്  അതൊരു    സാധരണ സംഭവമായി അനുഭവപ്പെട്ടിരുന്നു    .  ലൗഡ് സ്പീക്കാർ അത്രക്കും ജനകീയമായി കഴിഞ്ഞിരുന്നല്ലോ!.

കാലം കടന്ന് പോയപ്പോൾ  കല്യാണത്തിന് ആരും മൈക്ക് ഉപയോഗിക്കാതായി. ഗ്രാമഫോൺ റിക്കാർഡുകൾക്ക് പകരം സീ.ഡി. കാസറ്റുകൾ  വന്നു. പാട്ടുകൾക്ക് പകരം കല്യാണ വീടുകളിൽ മരങ്ങളിൽ   എല്യൂമിനേഷൻ ലൈറ്റ് തൂങ്ങി, ഡിസ്കോ ഡാൻസുകൾ അരങ്ങേറി. ഓലക്കൊട്ടകകളും പാട്ട് വെപ്പും എങ്ങോ പോയി. സുന്നത്ത് ഡോക്റ്ററന്മാർ ആശുപത്രികളിൽ നടത്തി. കുട്ടികളെ വേദന അറിയിക്കാതിരിക്കാൻ കുത്തിവെപ്പുകൾ  പ്രയോഗിച്ച് തുടങ്ങി.
   തെങ്ങിൻ മേൽ കെട്ടികൾ  കാലത്തിന്റെ കുത്തൊഴുക്കിൽ  എങ്ങോ പോയി മറഞ്ഞിരിക്കുന്നു.
മന്ത് പുരാണം

മന്ത് പുരാണം

                                    വളരെ കാലം മുമ്പ്  നടന്ന സംഭവമാണ്  
       രാത്രി ഏറെ ചെന്ന സമയം സംശയാസ്പദമായ രീതിയിൽ വഴിയിൽ കണ്ട  യാത്രക്കാരനെ  പോലീസ് പിടി കൂടി  ചോദ്യം ചെയ്തു. "എവിടെയാടാ  നിന്റെ  വീട്? "

 "ചേർത്തലയാണേ!  ഏമാനേ!"

 "ഫ!!! കള്ളം പറയുന്നോടാ റാസ്കൽ"  യാത്രക്കാരന്റെ  കാലിലേക്ക് ടോർച്ച് ലൈറ്റ്  അടിച്ച് നോക്കിക്കൊണ്ട്  പോലീസ്  അലറി. "ചേർത്തലക്കാരന്റെ കാലിൽ എന്തേടാ മന്തില്ലാത്തത്.."
അന്ന് അതായിരുന്നു  അവസ്ഥ. ചേർത്തല, ആലപ്പുഴ, പൊന്നാനി, തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികൾക്ക്  ആംഗ്രേസ്സി ഭാഷയിൽ പറഞ്ഞാൽ മന്ത്  മസ്റ്റ് ആയിരുന്നു. കാലിൽ അല്ലെങ്കിൽ കയ്യിൽ  അഥവാ വൃഷണത്തിൽ  ഇതിലേതെങ്കിലും ഒന്നിൽ മന്ത് ഉണ്ടായിരിക്കും.അവസാനം പറഞ്ഞ ഇനം അവയവത്തിൽ മന്ത് പിടിച്ചവർ (ഹയ്ഡ്രോസൽ) സൈക്കിളിൽ ഇരിക്കുന്നതിന് വലിയ സീറ്റ് വേണമായിരുന്നു.
 എന്റെ ഉമ്മുമ്മാക്ക് മന്തുണ്ടായിരുന്നു അവരുടെ അനിയത്തിമാർക്കെല്ലാം രണ്ട് കാലിലും മന്തുണ്ടായിരുന്നു.  എന്റെ ഒരു ഇളയമ്മക്കും ഉണ്ടായിരുന്നു മന്ത്. ഞാൻ പറഞ്ഞുവല്ലോ മന്ത് പഴയ തലമുറയിൽ വ്യാപകമായിരുന്നു. ഞങ്ങളുടെ തലമുറ  ആയപ്പോഴേക്കും മന്ത് അപൂർവമായി.
       മന്തിനെ  ഞങ്ങൾ വട്ടപ്പള്ളിക്കാർ  "പാലാ  സെൻട്രൽ ബാങ്ക് " എന്ന് വട്ടപ്പേരിട്ട് വിളിച്ചു. ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിക്കാർക്ക് ഏതിനും വട്ടപ്പേരുണ്ടായിരുന്നല്ലോ!.എന്ത് കൊണ്ടാണ് ആ പേരിൽ മന്തിനെ വിളിക്കുന്നതെന്നറിയില്ല.   പൊട്ടി പോയ ഒരു ബാങ്കാണ് പാലാ സെൻട്രൽ  ബാങ്ക് എന്ന് മാത്രം അറിയാം  .  സ്ത്രീ പുരുഷ ഭേദമില്ലാതെ ഭൂരി പക്ഷം പേരിലും  പണ്ട് മന്തുണ്ടായിരുന്നതിനാൽ മന്തിനെ സംബന്ധിച്ച് പല കഥകളും പഴഞ്ചൊല്ലുകളും പുറത്ത് വന്നിരുന്നു.  പുതു മണവാളന്റെ കാലിൽ മന്തുണ്ടായിരുന്നു  എന്നറിഞ്ഞ്  മന്ദാക്രാന്താ വൃത്തത്തിൽ  വിമ്മിക്കൊണ്ടിരുന്ന മണവാട്ടിയുടെ മുമ്പിൽ നിമിഷ കവിയായിരുന്ന  വരൻ കളകാഞ്ചി  വൃത്തത്തിൽ നീട്ടി പാടിയത്രേ!
"മന്തനാണെന്ന്  ചിന്തിക്ക വേണ്ടെടീ
മന്തെനിക്കീശ്വരൻ തന്നതാടീ!"
 മന്തനും മന്തിയും കാലിലെ മന്ത് കാണാതിരിക്കാൻ മുണ്ട് താഴ്ത്തി ഉടുക്കും. പണ്ട്  ബെൽ ബോട്ടം പാന്റ് വന്നപ്പോൾ മന്തന്മാർ പലരും അത് ധരിക്കാൻ കാരണം  മന്ത് മറക്കാൻ  സാധിക്കുമെന്നതിനാലാണെന്ന്   പൊതുവേ സംസാരം ഉണ്ടായി. അത് കൊണ്ട് തന്നെ ബെൽ ബോട്ടം പാന്റിനെ 1970 കളിൽ ആനക്കാലൻ പാന്റ് എന്നും വിളിച്ചിരുന്നു.
രണ്ട് കാലിലും മന്തുള്ളവൻ ഒറ്റക്കാലിൽ മന്തുള്ളവനെ  കളിയാക്കുന്നത് പോലെയാണ് സ്വന്തം കുറ്റം മറച്ച് വെച്ച് അപരന്റെ കുറ്റം ചൂണ്ടിക്കാണിക്കുന്നതെന്ന പരിഹാസം നിയമ സഭയിലും പഴംചൊല്ലായപ്പോൾ  മന്തെന്നറിയാത്ത ഇളം തലമുറ  എന്താണ്  മന്തെന്ന്  പകച്ചു.പെണ്ണ് കാണാൻ വരുമ്പോൾ സുന്ദരിയായ  പെണ്ണ് മന്തിയാണെങ്കിൽ അവൾ കുളത്തിൽ വെള്ളം കോരാൻ പോകുമ്പോഴാണ് ചെക്കനെ കാണിച്ചിരുന്നത്  എന്ന് പറയപ്പെടുന്നു.  കാലിലെ  മന്ത് വെള്ളത്തിൽ താഴ്ത്തി അവൾക്ക് തന്റെ ന്യൂനത മറച്ച് വെക്കാൻ സാധിച്ചുവത്രേ!
ആലപ്പുഴക്ക് വടക്ക് മണ്ണഞ്ചേരി എന്ന ഗ്രാമത്തിലെ  ഒരു കല്യാണ പന്തലാണ് രംഗം. മേശ കല്യാണ വീട്ടിൽ  എത്തുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ  നിലത്ത് വരി വരിയായി പായിലിരുന്ന് സദ്യ കഴിക്കുകയാണ് പതിവ്.  അങ്ങിനെ നീളമുള്ള ഒരു വരിയുടെ ഇങ്ങേ അറ്റത്തിരുന്ന  വരന്റെ കൂട്ടത്തിലെ ഒരു സരസൻ അങ്ങേ അറ്റത്ത് നോക്കിയപ്പോൾ കയ്യിൽ മന്തു ബാധിച്ച ഒരാൾ ഇലയിൽ നിന്ന്   ആഹാരം വാരികഴിക്കുന്ന  കാഴ്ച കണ്ട്  മുമ്പോട്ട് ആഞ്ഞ്    " ആരാടാ ! കാല് കൊണ്ട് ചോറ് ഉണ്ണുന്നത്?"  എന്ന് ഉച്ചത്തിൽ ചോദിച്ചിട്ട് പുറകോട്ട് വലിഞ്ഞിരുന്നു. പെൺ വീട്ടുകാരും ചെക്കൻ വീട്ടുകാരും തമ്മിൽ കൂട്ട അടിയായിരുന്നു  ബാക്കി പത്രം. കാരണം കയ്യിൽ മന്തുണ്ടായിരുന്ന ആൾ  പെണ്ണിന്റെ അമ്മാവനായിരുന്നു. പെണ്ണിന്റെ അമ്മാവനെ പരിഹസിച്ചു എന്നതായിരുന്നു  വഴക്കിന് കാരണം.
കാലം എത്രയോ കഴിഞ്ഞു. ഇന്ന് ആലപ്പുഴയിലും ചേർത്തലയിലും പൊന്നാനിയിലും മന്തില്ല.  മന്തിനെ ഓടിച്ച് കളയാൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിരിക്കുന്നു.

കാത്തിരിപ്പ്

 
ചുംബിച്ചു കടന്നുപോകും തിരയോട്
തീരം ചോദിച്ചത്രെ
ക്ഷണികസന്ദർശനം
എന്റെ മനസിന്നു
പോറലേല്പിക്കാൻ മാത്രം
നേർത്തൊരോർമ്മയായ്
കടന്നുപോകുന്നതെന്തേ...
 
കാലങ്ങളോളം കാത്തിരുന്നിട്ടും
ഒരു നിമിഷമെങ്കിലും
മാറിൽ ചേർത്തുറക്കാൻ
കൊതിച്ചീടുന്നെന്റെ
ഹൃദയസാഫല്യം തീരെ
അറിയാത്തതുപോലെ
തൊട്ടുപോകുവതെന്തേ...
 
ഒന്നല്ല പത്തല്ല എണ്ണിയാൽത്തീരാത്ത
തിരകടന്നെത്തിയും ഝടുതിയിൽ മടങ്ങിയും
കാലം കഴിക്കവേ കാത്തിരിക്കയാ-
ണോരോനിമിഷവും
സ്വന്തമായ് ചേർത്തിടാമെന്നു കരുതിയെൻ
സ്വത്വവും താങ്ങിയിരിക്കുന്നു പിന്നെയും
തിരതേടിയലയുന്ന തീരമായിപ്പൊഴും
 

രൂപാന്തരം



"പഠിക്കുന്ന കുട്ട്യോൾക്ക് പുസ്തകം ഒന്നും
വേണ്ട അവര്‍ പഠിച്ചോളും..."

എട്ടാം  ക്ലാസ്ക്കാരനിക്ക്  കനത്തിലൊരു ഉപദേശം കൊടുത്ത് അയാള്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു...

What's on Your Mind..?

"പാഠപുസ്തകം വൈകുന്നു... പിന്നെങ്ങനെ കുട്ടികൾ പഠിക്കും..? മന്ത്രി രാജി വെക്കുക..."

അയാള്‍ക്ക് പോസ്റ്റ് ചെയ്യാൻ കൂടുതല്‍ ആലോചന വേണ്ടി വന്നില്ല...

-OO-


ശിഹാബുദ്ദീൻ കെ

നിധികുംഭം


     കലിപൂണ്ട് നില്‍ക്കുന്ന കൊടുംകാറ്റു പോലെയായിരുന്നു അപ്പോള്‍ സുമേടത്തി. അമ്പിളിച്ചേട്ടന്‍ പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞു പാഞ്ഞു ചെന്നതായിരുന്നു ഞാന്‍.

ന്‍റെ സുമേഷേ.... ഇന്നലെ കഷ്ടകാലത്തിനു ഇവിട്യായിരുന്നു അയല്‍കൂട്ടം. കഴിഞ്ഞാഴ്ച കൂടിയശേഷം പിരിവുവന്ന നല്പ്പത്തയ്യായിരം രൂപ എല്ലാവരും ചേര്‍ന്ന് ന്‍റെ കയ്യിലാ തന്നുവിട്ടത്. ഈ ആഴ്ച ഇവ്ടല്ല്യോ... ന്നോട് സൂക്ഷിച്ചോളാന്‍ പറഞ്ഞു വിശ്വസിച്ച് എല്പ്പിച്ചതാണ്.... എന്നിട്ടിന്നലെ കാശ് സൂക്ഷിച്ചിരുന്ന ബാഗില്‍ നോക്കിയപ്പോ കാണാനില്ല. രണ്ട് ദിവസം മുന്‍പ് കൂടി അതെടുത്ത് വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി തിരികെ വച്ചതാ....അതിനു ശേഷമാ കളവു പോയത്...ഈ വീട്ടില്‍ ഇനി തപ്പാന്‍ ഒരിടവും ബാക്കിയില്ല.. ഇന്നലെ അയല്‍കൂട്ടം നടന്നില്ല... അവളുമാരെല്ലാവരും കൂടി ഇന്ന് രാവിലെ ന്‍റെ പേരില്‍ ഒരു കേസ്സങ്ങടു കൊടുത്തു. രാവിലെ അദിയാന്‍ പണിക്കും  പോയി, പൊന്നു സ്കൂളിലും പോയിക്കഴിഞ്ഞപ്പോള്‍ ദേ രണ്ടു വനിതാ പോലീസ്സുകാര്‍ മുറ്റത്ത്... ഇന്ന് ഇന്നുച്ചവരെ പോലീസ് സ്റ്റേഷനിലായിരുന്നു ഞാന്‍.... പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍  ആ നശിച്ച കാലമാടന്‍ ദേ ഓടിക്കിതച്ചു എത്ത്യേക്കുന്നു.... അങ്ങേരാ കാശെടുത്തതെന്നും പറഞ്ഞു...

എന്നിട്ട്...

എന്നിട്ടെന്താ....അങ്ങേരെ പിടിച്ചു ഉള്ളിലിട്ടു എന്നെ പോലീസ്സുകാര് പറഞ്ഞു വിട്ടു... എന്നാലും അങ്ങേരിതു എന്നോട് ചെയ്തല്ലോ സുമേഷേ....’  സുമേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഇന്ന് വരെ ഒരഞ്ചു പൈസ്സായുടെ പോലും പേരുദോഷം കേള്പ്പിക്കത്തവളാ ഞാന്‍. നിനക്കറിയില്ലേ... എന്നിട്ടിപ്പോ ഞാന്‍ സ്നേഹിച്ചു വച്ചോണ്ടിരുന്ന ആ പണ്ടാരക്കാലന്‍ തന്നെ എനിക്കിട്ടു പണി തന്നില്ലേ.....?

എന്നാലും അമ്പിളിച്ചേട്ടന്‍ അങ്ങനെ ചെയ്യുമോ...? വിശ്വസിക്കാന്‍ പറ്റുന്നില്ല....

ചെയ്യുമെടാ ചെയ്യും... കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാവന്റെയും സ്നേഹമോക്കെയങ്ങു പോകും... പോലീസ്സുകാര് ചോദിച്ചപ്പം പറയുകാ ആര്‍ക്കാണ്ട് പലിശപൈസ്സാ കൊടുക്കാന്‍ വേണ്ടി എടുത്തതാണെന്ന്... സമയത്ത് തിരികെ വയ്ക്കാന്‍ പറ്റിയില്ലെന്നു.... ഇതിയാന്‍ പലിശയ്ക്കു കാശു കടമെടുത്ത കാര്യം ആരറിഞ്ഞു.... ഒളിച്ചു വയ്ക്കാന്‍ അതിയാന്‍ അല്ലേലും പണ്ടേ വിദഗ്ദനാ....
സുമേടത്തി കണ്ണീരൊഴുകുന്ന മൂക്കത്ത് വിരല്‍ വച്ചു.

ഇറക്കാന്‍ പോകേണ്ടയോ...? എന്റെ ചോദ്യം സുമേടത്തിയെ വീണ്ടും കൊടുംകാറ്റാക്കി.

എന്തിന് അവിടെ കിടക്കട്ടെ.... എന്നോട് അല്‍പ്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നോ...? ഞാനിപ്പോ നാട്ടാരുടെ മുന്‍പില്‍ കള്ളിയായില്ലേ.... രണ്ടെണ്ണം കൂടുതല്‍ കൊടുക്കണമെന്ന്   പരിചയമുള്ള ഒരു പോലീസ്സുകാരനോട് പറഞ്ഞിട്ടാ ഞാന്‍ പോന്നത്... മേലില്‍ ഇത്തരം പണി കാണിക്കരുത്...

അത് വേണ്ടായിരുന്നു... ഞാന്‍ വിയോജിച്ചു.
എന്നാലും എന്റെ സുമേഷേ... ഇതിയാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരു ഊഹവുമില്ലായിരുന്നു.. വീണ്ടും സുമേടത്തി അത്ഭുതം കൂറി നിന്നു, ഞാനും.
ആ സംഭവിച്ചത് സംഭവിച്ചു. ഇനിയെങ്കിലും കാശൊക്കെ വയ്ക്കുമ്പോള്‍ ആരും കാണാത്തിടത്തു ഭദ്രമായി വയ്ക്കണം.... എന്റെ വക ഉപദേശം.

     പൊന്നു ഒരു സ്ത്രീയുടെ കൈ പിടിച്ചു ഗര്‍വ്വോടെ വീടണഞ്ഞു.
ന്‍റെ ടീച്ചറാ....... അവള്‍ ആ സ്ത്രീയുടെ കൈപിടിച്ചുയര്‍ത്തി അഭിമാനത്തോടെ പറഞ്ഞു.

ടീച്ചറെ... വാ ഇരിക്ക്..... സുമേടത്തി അങ്ങോട്ടുമിങ്ങോട്ടും പരചക്രം വച്ചു.
എന്താ ടീച്ചറെ.. പൊന്നു വല്ല കുസൃതിയും ഒപ്പിച്ചോ...? ആകെ കഷ്ടകാലത്തില്‍ നിക്കുവാ.. ഇനി ഇതിന്റെ കൂടെ കുറവേ ഉള്ളു...

അവള്‍ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാ.... ടീച്ചര്‍ സന്തോഷത്തോടെ അവളെ ചേര്‍ത്തു പിടിച്ചു നിന്നു.

ഇന്നു നിങ്ങളോടു സ്കൂളിലേക്ക് വരാന്‍ പൊന്നുവിന്‍റെടുത്ത് ഇന്നലെ പറഞ്ഞു വിട്ടിരുന്നല്ലോ.... എന്താ വരാതിരുന്നത്...? അവള്‍ പറഞ്ഞില്ലേ...?

ഇല്ല.... എന്താടി നീ പറയാതിരുന്നത്........? സുമേടത്തി അമ്പിളിച്ചേട്ടനോടുള്ള  ദേഷ്യം പോന്നുവിനോട് കാട്ടി.

ഞാന്‍ മറന്നു പോയമ്മേ.... സോറി..... അവള്‍ തെല്ലു ഭയപ്പാടോടെ കിണുങ്ങി.
ങാ സാരമില്ല.... ടീച്ചര്‍ ഇടപെട്ടു. അവള്‍ കുട്ടിയല്ലേ.... ഇന്നലെ അവളുടെ ബാഗില്‍ ഇരുന്നു കുറെയധികം ക്യാഷ് കിട്ടിയിരുന്നു... അത് പ്രിന്‍സിപ്പലിന്റെ കൈയ്യില്‍ ഉണ്ട്... അത് വന്നു വാങ്ങണം.... അത് പറയാനാ ഞാന്‍ വന്നത്....

ടീച്ചര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുമേടത്തി ഇടിവെട്ടേറ്റു നിന്നു.
എന്താ ചേച്ചി... കാശ് വച്ച ബാഗ് മാറി പോയോ...? ഞാന്‍ അര്‍ത്ഥഗര്‍ഭമായി അവരെ നോക്കി.

പൊന്നുവിന്റെ പഴയ ഒരു സ്കൂള്‍ബാഗിലാ കാശൊക്കെ  സൂക്ഷിക്കുന്നത്..... രണ്ടു ദിവസം മുന്‍പ് എണ്ണി വച്ച വഴി മാറി പോയതാകുമോ...? ഞാനപ്പോള്‍ പൊന്നുവിനെ പഠിപ്പിക്കുകയായിരുന്നു... സുമേടത്തി തളര്‍ന്നു വരാന്തയില്‍ ഇരുന്നു.

  ഇരുട്ടുന്നതിനു മുന്‍പേ ഉള്ള നേര് തുറന്ന്‍ പറഞ്ഞു പോലീസ്സുകാരുടെ വായീന്ന് കേള്‍ക്കാനുള്ള തെറിയും കേട്ട് അമ്പിളിച്ചേട്ടനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ കഴിഞ്ഞു. വാടിയ ചെടിതണ്ട് പോലെയായിരുന്നു അയാള്‍. ഞാനയാളെ ഒരുവശം താങ്ങി സ്റ്റേഷന്‍റെ മുറ്റത്തേക്ക്‌ കൊണ്ടുവരുമ്പോള്‍, സുമേടത്തിക്ക് ഒരു കുറ്റവാളിയുടെ ഭാവമായിരുന്നു. ഓടിയെത്തി മറുവശം താങ്ങുമ്പോള്‍ സുമേടത്തി വിങ്ങിപ്പൊട്ടി.

എന്തിനാ മനുഷേനെ ഇങ്ങനൊരു കള്ളം പറഞ്ഞത്...?

അവര് നിന്നെ തല്ലാണ്ടിരിക്കാന്‍ ഞാന്‍ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കിട്ടിയില്ല സുമീ..... ആക്കംകെട്ട് അയാള്‍ പുലമ്പി. സുമേടത്തി പരിസരം മറന്ന് അയാളെ ചുംബനങ്ങള്‍ക്കൊണ്ട് മൂടി. അന്ന് സുമേടത്തി വീട്ടിലേക്കു കൊണ്ട് പോയത് അമ്പിളിച്ചേട്ടനെ ആയിരുന്നില്ല, സ്നേഹം ആവോളം അടച്ചു സൂക്ഷിച്ച ഒരു നിധികുംഭമായിരുന്നു. 



annusones@gmail.com


എന്‍റെ Ones Heart Beats... ബ്ലോഗിലേക്ക് വരാം.
എല്ലാ പ്രോത്സാഹനങ്ങള്‍ക്കും പകരമായി  നിറഞ്ഞ സ്നേഹം തിരികെ.....!!!

ഇമ്മിണി വല്യ ഒന്നിന്റെ ഓർമ്മക്ക്

അനന്തമായ കാലത്തിന്റെ  ഏതോ ഇടത്തിലേക്ക്   മലയാളത്തിന്റെ  ഇമ്മിണി ബല്യ  ഒന്ന്   മരണത്തിന്റെ ചിറകിലേറി  പറന്ന് പോയ ദിനമാണിന്ന്.  ജൂലയ്  5 .

എത്രയോ കത്തുകൾ ഞാൻ അദ്ദേഹത്തിനയച്ചു. അതിനെല്ലാം മടക്ക തപാലിൽ തന്നെ ആ പുണ്യവാൻ  എനിക്ക് മറുപടി  അയച്ചിരുന്നു.  പലപ്പോഴും ബേപ്പൂരിലെ വയ്യാലിൽ വീട്ടിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു.ആദ്യമാദ്യമെല്ലാം   ഭയപ്പാടോടെ ആ കത്തിലെ ക്ഷണം   ഞാൻ  കണ്ടില്ലാ എന്ന് ഭാവിച്ചു. അവസാനം ഒരു കോടതി വെക്കേഷനിൽ എന്തും വരട്ടേയെന്ന് വിചാരിച്ച്  ബേപ്പൂരിലേക്ക് പുറപ്പെട്ട ഞാൻ രോഗത്തിന്റെ അവശതയിൽ തളർന്ന മഹാ സാഹിത്യകാരനെയാണ്  അവിടെ  കണ്ടത്.    ലോകം മുഴുവൻ എന്റെ കാൽക്കൽ എന്ന് അഹങ്കരിച്ചിരുന്ന  ഒരു  പൊങ്ങച്ചക്കാരൻ ഞാൻ  അവിടെ ചെന്ന് അൽപ്പ നേരം കഴിഞ്ഞ്    വയ്യാലിൽ വീട്ടിൽ  വന്നു.ഞാൻ ബഷീറിനെ കാണാൻ ചെന്നതിൽ   അയാൾ  എന്നെ കണക്കറ്റ് ശകാരിച്ചു,     .  എനിക്കറിയില്ലല്ലോ  ബഷീ ർ രോഗത്തിന്റെ അവശതയിലായിരുന്നെന്ന്.  എഴുതുന്ന കത്തുകളിലെല്ലാം രോഗത്തിന്റെ എണ്ണങ്ങൾ അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിനാൽ    അതൊരു സാധാരണ സംഭവമാണെന്ന്  ഞാൻ കരുതി പോയി.  ചാരുകസേരയിൽ കിടന്നിരുന്ന അവശനായ ബഷീർ   എന്നെ വഴക്ക്  പറഞ്ഞ അയാളെ കൈ കൊണ്ട്  വിലക്കി. പുനലൂർ രാജനെന്ന  ആ വിദ്വാൻ ബഷീർ സ്മരണകളെന്ന പേരിൽ  ബഷീറിന്റെ കുടുംബാംഗങ്ങളെ പോലും കുറ്റപ്പെടുത്തി ഒരു ലേഖന പരമ്പര  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ  ബഷീറിന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അഭിപ്രായമെന്ന നിലയിൽ ഞാൻ മേൽപ്പറഞ്ഞ സംഭവം ആ ആഴ്ചപ്പതിപ്പിൽ തന്നെ ബഷീർ---വേറിട്ടൊരു അനുഭവം എന്ന  പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  ഞാൻ അവിടെ നിന്ന് തിരികെ പോന്നതിന്   ശേഷവും ബഷീർ എനിക്കെഴുതിയിരുന്നു. എന്റെ മകനെഴുതിയ കത്തിൽ  "ബാപ്പാ ഇവിടെ  വന്നപ്പോൾ ഇവിടെ  ഉണ്ടായിരുന്ന ആൾ ഒരു ഭ്രാന്തനായിരുന്നു " എന്നെഴുതി.

വർഷങ്ങൾ എത്രയോ കടന്ന് പോയി.   അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്ന തോന്നലാണ്  ഇപ്പോഴും  മനസ്സിൽ. അത്  കൊണ്ട് തന്നെ ആ നല്ല മനുഷ്യന്റെ കാൽപ്പാടുകൾ പതിഞ്ഞ  ആ മണ്ണിൽ ഒന്ന് കൂടി  പോകണമെന്ന് തോന്നി  പോകുന്നു.


വ്യക്തിസ്വാതന്ത്ര്യം, ലൈംഗിക സ്വാതന്ത്ര്യം....???

"പ്രൊഫൈൽ ചിത്രം മഴവിൽ വർണങ്ങളിൽ അലങ്കരിച്ചില്ലല്ലോ. എന്തു പറ്റി?" എന്ന് ഒരു സുഹൃത്ത്  ഫെയ്സ്ബുക്ക് ഇൻ ബോക്സിൽ.

സത്യത്തിൽ എന്തിനാണീ വർണവിപ്ലവം എന്ന് അറിയാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്. കാര്യമറിഞ്ഞപ്പോൾ വർണവിപ്ലവം നടത്തിയ കുറേ പ്രൊഫൈലുകൾ ഞാനും ലൈക് ചെയ്തു. അത്ര ചെയ്യാനേ തോന്നിയുള്ളൂ.

മുൻപ് സ്വവർഗാനുകൂലികളെ അനുകൂലിച്ച് ചില പോസ്റ്റുകൾ ഇട്ടിരുന്നു. സ്വന്തം ലൈംഗികത തീരുമാനിക്കാനുള്ള ആണിന്റെയും പെണ്ണിന്റെയും അവകാശം ഇന്നും അംഗീകരിക്കുകയും ചെയ്യുന്നു.
പക്ഷേ, എന്തിനെയും പോലെ ഇതും ഫെയ്സ്ബുക്കിൽ ആഘോഷിക്കപ്പെടുമ്പോൾ, അല്പം ഗൗരവമുള്ള ചിന്ത ഇക്കാര്യത്തിൽ വേണ്ടേ എന്ന് തോന്നിപ്പോകുന്നു.

1. പ്രായപൂർത്തിയായ സ്വവർഗാനുരാഗികൾ വിവാഹം കഴിച്ചോട്ടെ. ഒരുമിച്ചു ജീവിച്ചോട്ടെ. അതിനെ പിൻ തുണയ്ക്കുന്നു.

2. വിവാഹം കഴിക്കാതെ, ഇളം പ്രായത്തിലുള്ള ആൺകുട്ടികളെ ലൈംഗികാവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വവർഗപ്രേമികളുണ്ട്. തികച്ചും നിരപരാധികളായ, സ്വവർഗഭോഗത്തിൽ തെല്ലും താല്പര്യമില്ലാത്ത നിഷ്കളങ്കരായ കുട്ടികളെ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും 'അറുക്കുന്ന' പിശാചുകൾ....

അവരെക്കുറിച്ച് സ്വവർഗപ്രേമികളുടെയും, പിന്തുണക്കാരുടെയും (ഞാനുൾപ്പടെ) നിലപാടെന്താണ്?



3. സ്വവർഗബന്ധങ്ങളിൽ പെൺസ്വഭാവമുള്ള പാർട്ട്ണർമാർ പലപ്പോഴും പലരാൽ പീഡിപ്പിക്കപ്പെടുകയും, ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീ-പുരുഷ ബന്ധത്തിലെന്നപോലെ ആൺ മേൽക്കമ്യ്മ അവിടെയുമുണ്ടെന്നും, ഇത് തങ്ങളുടെ വിധിയാണെന്നും അങ്ങനെയുള്ള ഒരു 'പെണ്ണ്' എന്നോടു പറഞ്ഞു. അവിടെയും അടിമ പെണ്മ തന്നെയാണ്!

4. ആണിന് ആണിനോട് താല്പര്യം തോന്നുന്നതുപോലെ സ്വന്തം രക്തബന്ധത്തിൽ പെട്ടവരോട് കാമം തോന്നുന്ന ആൾക്കാരും സമൂഹത്തിലുണ്ട്. അവർക്ക് മിക്കപ്പോഴും കാമം തോന്നുന്നയാളോട് ഒരു താല്പര്യവും ഉണ്ടാവില്ല എന്നുമാത്രമല്ല കടുത്ത എതിർപ്പും ഉണ്ടാവാം. ഭീഷണിക്കും, പ്രലോഭനത്തിനും വശംവദരാക്കി 'ഇൻസെസ്റ്റ്' ബന്ധത്തിനു വിധേയരാക്കുന്ന ഇത്തരക്കാരോട് നമ്മുടെ നിലപാട് എന്താണ്?

5. പീഡോഫൈലുകൾ (കുഞ്ഞുങ്ങളിൽ കാമദാഹം തീർക്കുന്നവർ) എന്ന ഇനത്തിൽ പെട്ടവർ.... അവർക്ക് പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഭോഗിക്കാൻ വേണ്ടത്. അവരുടെ അവകാശങ്ങൾക്കു വേണ്ടിയും നമ്മൾ വാദിക്കേണ്ടി വരുമോ?




വ്യക്തിസ്വാതന്ത്ര്യം എന്ന ലേബലിൽ ഇവയെല്ലാം അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ?
ലൈംഗിക വ്യതിയാനങ്ങളെക്കുറിച്ച് ഇനിയും എഴുതാനുണ്ട്. തൽക്കാലം ഇവിടെ നിർത്തുന്നു എന്നേ ഉള്ളൂ.

ഫെയ്സ്ബുക്കിൽ നമ്മൾ മിക്കപ്പോഴും ഒന്നുകിൽ ഒരു നിലപാടിനൊപ്പം, അല്ലെങ്കിൽ അതിന് 'കട്ട എതിര്' എന്ന നിലയിലാണ് ആളുകൾ പ്രതികരിക്കാറ്. അതു മാറ്റേണ്ടതല്ലേ?

സ്വവർഗപ്രണയികളായ സ്ത്രീ, പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സ്വാതന്ത്രമുണ്ട് എന്നതുപോലെ, അഥവാ അതിനേക്കാൾ പ്രധാനമായി ദാ, മുകളിലെഴുതിയ കാര്യങ്ങൾ പ്രധാനമായി എനിക്കു തോന്നുന്നു.

വിമർശനങ്ങൾ ഉണ്ടാകുമെന്നറിയാം. എന്നാലും സമൂഹത്തിലെ എല്ലാവരേയും കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവർ ഇക്കര്യങ്ങൾ കൂടി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുപ്രമണി‬ കഥകള്‍


 നീണ്ട അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സുപ്രമണി ലീവിന് നാട്ടിലെത്തിയത്.അറബിയുടെ വീട്ടിലെ പണിക്കാരനായത് കൊണ്ട് സംസാ‍ാരത്തില്‍ അറബി കടന്ന് കൂടുന്നത് സ്വാഭാവികമായിരുന്നു. നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ അന്ന് മുന്തിയ സ്പ്രേയടിച്ചും മുഖത്തൊരു കണ്ണാടയും ഫിറ്റ് ചെയ്ത് സുപ്രമണി ക്ഷേത്രത്തിലെ ശ്രീകൊവിലില്‍ തന്നെ കയറി തൊഴാന്‍ തീരുമാനിച്ചു.കണ്ണിന് കുളിര്‍മയേകുന്ന തരുണീമണികളെ കണ്ട് ഏത് ദേവിയെ തൊഴണമെന്ന് ശങ്ക സുപ്രുവിനുണ്ടായി.
അപ്രതീക്ഷിതമായാണ് സുപ്രു തന്റെ കൂട്ടുകാരന്‍ രാജുവിനെ അമ്പലത്തിനകത്ത് വെച്ച് കാണുന്നത്.പരിസരം മറന്ന് സുപ്രു രാജുവിനോട്:“അസ്സലാമു അലൈക്കും, ഡാ കൈഫഹാലക്കല്ലേ?”
പിന്നെ സുപ്രു കുറേ നേരത്തിന് നിലത്തായിരുന്നില്ല. ഭക്തരുടെ നീണ്ട കരഘോഷം സുപ്രുവിനെ അവശനാക്കി. ആദ്യ ഘട്ടം ഒരു വിധം ഒതുങ്ങിയപ്പോള്‍ ഒരു ഭക്തന്‍ സുപ്രുവിനോടായി ചോദിച്ചു,”നിനക്കെങ്ങിനെ ധൈര്യം വന്നെടാ ഹിന്ദുക്കളുടെ അമ്പലത്തില്‍ കയറാന്‍? ജീവന്‍ വേണങ്കി സ്ഥലം വിട്ടോ”
ഭക്തരുടെ കരഘോഷത്തിനു ശേഷം സുപ്രുവിന്റെ പല ശരീര ഭാഗങ്ങളും തടി കൂടി വന്നു. വേദന ഉള്ളിലൊതുക്കി സുപ്രു ഭക്തനെ അരികിലേക്ക് വിളിച്ച് കൊണ്ട് പറഞ്ഞു,


“വള്ളാഹി ഞാന്‍ ഹിന്ദുവാണ്“

പിറ്റേ ദിവസം സുപ്രുവിന്റെ ശവമടക്ക് നടന്നു!
കുട്ടികൾക്കെതിരെയുള്ള ചാനൽ ചൂഷണം | പരാതി

കുട്ടികൾക്കെതിരെയുള്ള ചാനൽ ചൂഷണം | പരാതി



2015 ജുൺ 13, / മലപ്പുറം,

ഹാഷിം കൊളംബൻ
വളാഞ്ചേരി, മലപ്പുറം
+91 98 95 460920

ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരള സംസ്ഥാനം

വിഷയം: കുട്ടികളെ സൈക്കോളജിക്കൽ അബ്യൂസ് (മാനസിക പീഢനം) ന് വിധേയമാക്കുന്ന ചാനൽ പ്രോഗ്രാമുകൾ കർശനമായി നിയന്ത്രിക്കണമെന്ന് ജ്ആവശ്യപ്പെട്ടുള്ള പരാതി


സർ,

കുട്ടികളെ കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചാനൽ  പരിപാടികളിൽ മിക്കവയിലും കുട്ടികളെ മെന്റൽ റ്റോർച്ചറിങ് നടത്തി അവ ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നവയിലെ ഭയാനകരമായ ബാലാവകാശ ധ്വംസനം നിയമത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയാണ് ഈ പരാതിയിലൂടെ ശ്രമിക്കുന്നത്.

കുട്ടികളുടെ പരിപാടി എന്നതിലുപരി നിഷ്കളങ്ക കുഞ്ഞുങ്ങളോട് ദ്വയാർത്ത പ്രയോഗങ്ങൾ നടത്തിക്കുകയും അവയുടെ മലീമസ വശം അവതാരകൻ ഒന്ന് കൂടി വിശദീകരിച്ച് അവയിലൂടെ ആനന്ദം  കണ്ടെത്തി അവയെല്ലാം ചിരിക്കാനുള്ളവ ആണെന്ന മട്ടിൽ പറഞ്ഞു ഫലിപ്പിക്കുന്നതായി ഈയിടെ ചില പരിപാടികളിൽ ശ്രദ്ധിക്കുകയുണ്ടായി. കുഞ്ഞുങ്ങളുടെ കുഞ്ഞു മനസ്സിലെ തോന്നലുകളെ വലിയവരുടെ പക്വ മനസ്സിന്റെ വ്യാപ്തിയിൽ വിശദീകരിക്കപ്പെടുന്ന സാഹചര്യം കുട്ടികളിൽ വലിയ അളവിൽ മാനസിക സംഘർഷത്തിന് ഇട നൽകും.

ഈ ഗണത്തിൽ പെടുത്താവുന്ന ചാനൽ ഷോകളിൽ വളരെ ജനപ്രീതിയുള്ള ടി.വി പ്രോഗ്രാമാണ്  സൂര്യാ ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടിപട്ടാളം’ എന്ന കുട്ടികളുടെ ഷോ. കുട്ടികളുടെ നിഷ്കളങ്ക സംസാരമാണ് പരിപാടിയുടെ ഹൈലേറ്റ്, എന്നാൽ പിഴവുകൾ അറിയാതെയുള്ള കൊച്ച് വായിലെ വലിയ വർത്തമാനങ്ങളെ മറ്റൊരു തലത്തിൽ അവതാരകനാൽ വിശദീകരിക്കപ്പെട്ട് അവ പ്രേക്ഷകരിൽ ചിരിക്കാനുള്ളവ ആണെന്ന് വരുത്തിതീർക്കുന്ന രീതിയിലാണ് ചില എപ്പിസോഡുകൾ മുന്നോട്ട് പോകുന്നത്.

കുട്ടികൾ നിഷ്കളങ്കതയിൽ പങ്ക് വെക്കുന്ന സംസാര ശകലങ്ങളെ അവർക്ക് ഒട്ടും മനസ്സിലാവാത്ത മുതിർന്നവരുടെ നിലവാരത്തിൽ വിശദീകരിക്കപ്പെട്ട് അവയിലെ മലീമസ വശം ആസ്വാദനത്തിനായി നൽകുക എന്നത് മാത്രമാണ് ഇത്തരം പരിപാടികളിൽ നടക്കുന്നത്.  ഇത്തരം അവതരണം കുട്ടികളിൽ ആശയക്കുഴപ്പത്തിന് മാത്രമേ ഇട നൽകൂ.  കുട്ടികൾ പങ്ക് വെക്കാൻ ഉദ്ധേശിക്കുന്ന കാര്യങ്ങൾ അല്ലാ ഓഡിയൻസ് മനസ്സിലാക്കുന്നത് എന്ന് വരുമ്പോൾ അവ കുഞ്ഞുങ്ങളിലെ ആശയ വിനിമയത്തിനുള്ള ആത്മ വിശ്വാസം തന്നെ മുറിപ്പെടുകയാണ്.

കുട്ടികളോട് ചോദിക്കപ്പെടുന്ന കുഞ്ഞു മനസ്സിൽ ഒതുങ്ങാത്ത പല ചോദ്യങ്ങൾക്കും അവർ പറയുന്ന നിഷ്കളങ്ക ഉത്തരങ്ങളിൽ സഭ്യതയില്ലാത്ത ടിസ്റ്റുകൾ തിരയലും അവയിലൂന്നിയ തുടർ ചോദ്യങ്ങളും ഇത്തരം ചാനൽ പ്ലാറ്റ്ഫോമുകളിൽ കളർഫുള്ളായി കയ്യടികളോടെ അവതരിപ്പിക്കപ്പെടുന്നത്ത് കുട്ടികളിലെ കാഴ്ച്ചപ്പാടുകളെ വക്രീകരിക്കപ്പെടാനെ ഉപകരിക്കൂ. താൻ പറയുന്നത് കേമത്തരമാണെന്ന് പ്രേക്ഷകരാൽ അംഗീകരിക്കപ്പെടുന്ന ഇത്തരം സാഹചര്യം കുഞ്ഞിന്റെ മനസ്സിൽ ആ രീതി ആവർത്തിച്ച് കയ്യടി നേടാനുള്ള ഉൽസുകത കൂടുകയും കുഞ്ഞിന്റെ സ്വഭാവ രൂപീകരണതിന് അവ ഹാനിയായി തീരുകയും ചെയ്യും. പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികളിലും  ചാനലിലൂടേയും മറ്റ് മാർഗ്ഗങ്ങളിലൂടേയും ഇത്തരം പരിപാടികൾ കാണുന്ന മറ്റ് കുട്ടികളിലും ഇത്തരം അവതരണങ്ങൾ വലിയ രീതിയിലെ തെറ്റായ ധാരണക്ക് വളം വെക്കും.

വലിയ വായിൽ കുട്ടികളിൽ വരുന്ന സംസാരങ്ങളെ മുതിർന്നവർ ശാസന രീതിയിലും സ്നേഹോപദേശ രീതികളിലും തിരുത്തി നൽകുന്നതിൽ നിന്നാണ് കുഞ്ഞുങ്ങളിലെ ഭാഷയും സംസ്കാരവും ക്രമേണ രൂപപ്പെടുന്നത്. എന്നാൽ സംസാരങ്ങളിലെ നിഷ്കളങ്ക പോരായ്മകൾക്ക് ഇത്തരം പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടുന്ന കയ്യടികളും  ചിരികളും സമ്മാനങ്ങളും എല്ലാം കുട്ടികളിൽ വലിയ രീതിയിലുള്ള തെറ്റായ ധാരണ അടിയുറച്ച് പോവുകയും അവ കുഞ്ഞുങ്ങളിലെ വളർച്ചാ ഘട്ടത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കയ്യടികൾ കിട്ടിയ രീതിയിലുള്ള സംസാരവും പെരുമാറ്റവും ആണ് സമൂഹം എന്നിൽ നിന്ന് താല്പര്യപ്പെടുന്നതെന്നും താൻ ഇനി അവയാണു പ്രാവർത്തികമാക്കേണ്ടത് എന്നും  ഇവയൊക്കെ ആണ് ശ്രദ്ധ നേടുവാൻ തനിക്ക് കഴിയുന്ന നല്ല മാർഗ്ഗം എന്നും തീർച്ചയായും കുഞ്ഞിൽ അടിയുറച്ച് പോകും.
കുഞ്ഞുങ്ങളുടെ പരിപാടി ആണെങ്കിലും മുതിർന്നവരെ  രസിപ്പിക്കുക എന്നതാണു പരിപാടിയുടെ ആകെ തുക. മുതിർന്ന പ്രേക്ഷകർക്ക് വേണ്ടി, അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി കുട്ടിത്വത്തിന്റെ നിഷ്കളങ്കതയെ മുറിപ്പെടുത്തുന്ന രീതിയിലെ സൈക്കോളജിക്കൽ അബ്യൂസ് വലിയ രീതിയിൽ ഇത്തരം പരിപാടികളിൽ യഥേഷ്ട്ടം കണ്ട് വരുന്നു.

സമിതിയുടെ ശ്രദ്ധയിലേക്കായി ഇത്തരത്തിലുള്ള പരിപാടികളുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു:


കുട്ടിപട്ടാളം | 26/10/2014

അഛന്റെ ജോലിയുമായി ബന്ധപെട്ട സംസാരങ്ങളിൽ “കൈ കുടുങ്ങിയാൽ അച്ഛൻ രക്ഷിക്കും” എന്ന കുട്ടിയുടെ പറച്ചിലിന് “പെൺ വിഷയത്തിൽ അച്ഛൻ ഇത്തിരി നല്ല എക്സ്പേർട്ട് ആണെന്ന് വ്യക്തമായി. ഇനിം കൂടുതൽ പറയണ്ടാ” എന്ന് അവതാരകയുടെ വിവക്ഷ.
# എന്താണ് സംഗതി എന്ന് മനസ്സിലാവാതെ കുട്ടിയുടെ നിഷ്കളങ്ക നോട്ടം ബാക്കി.


കുട്ടിപട്ടാളം | എപ്പിസോഡ് 74

അവതാരക : അച്ഛൻ വീട്ടിലിരുന്ന് കുടിക്കുമ്പോ അമ്മ വഴക്ക് പറയാറുണ്ടോ?
കുട്ടി : ഞാനും കള്ള് കുടിക്കാറുണ്ട്
അവതാരക : ആണോ .. എങ്ങനുണ്ട്.. ?
കുട്ടി : നല്ല സൂപ്പറാ
അവതാരക : ഹ ഹ ഹ ഹാ ഹാ ഹാ... ഭാവിയിലെ വാഗ്ദാനം.. ന്യൂ ജനറേഷൻ..
തുടർന്ന് “അമ്മയും അമ്മമ്മയും കുടിക്കാറുണ്ടോ.. അമ്മമ്മ എത്ര ഗ്ലാസ് കുടിക്കും” എന്ന രീതിയിലെ തുടർ ചോദ്യങ്ങൾ
# കാര്യ ഗൗരവം അറിയാതെ പറയുന്ന കുഞ്ഞ് പ്രസ്ഥാവനകൾക്ക്  കുട്ടിയെ കൊണ്ട് കൂടുതൽ പറയിക്കുകയും അവ തിരുത്തി നൽകുന്നതിന് പകരം പ്രോത്സാഹനം നൽകി അവ ചിരിച്ച് ആഘോഷിക്കാനുള്ളവ ആണെന്ന രീതിയിലെ അവതരണത്തിന് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 84

“അച്ഛന്റെ ബ്യൂട്ടീപാർലറിൽ സിനിമാ നടികളുടെ ഒക്കെ ഫോട്ടോ ഉള്ള പുസ്തകം ഉണ്ടോ.. അതിന്റെ നടുക്കത്തെ പേജ് ആരാ കീറിയെടുത്തു പോകാറ്?... (അംഗ വിക്ഷേപത്തോടെ) അത്തരം സിനിമാ നടികളുടെ ഫോട്ടോ കൊച്ചഛൻ അച്ഛൻ കാണതാണോ കൊണ്ട് പോകാറ്?...” എന്നീ ചോദ്യങ്ങളും
“അച്ഛൻ എടുക്കാൻ മാറ്റി വെച്ചവയാവും കൊച്ചഛൻ എടുത്തോണ്ട് പോകുന്നത്” എന്നിങ്ങനെ അവതാരക വിശദീകരണം നൽകുന്നതിനൊപ്പം “ഒരുമാതിരി പേർക്കൊക്കെ സംഗതി മനസ്സിലായിക്കാണും” എന്ന ഉറപ്പ് വരുത്തലും അവക്കൊക്കെ ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 54

അച്ഛൻ മരുന്ന് കഴിക്കുന്നതിനെ പറ്റി സംസാരിക്കുന്ന കുട്ടിയോട് അതിനെ ചുറ്റി പറ്റി പല വിധ ചോദ്യങ്ങൾ, തിരിച്ചു മറിച്ചും ഒത്തിരി ചോദ്യങ്ങൾക്ക് ശേഷം
അവതാരക : അഛൻ വെള്ളമൊഴിച്ചാണോ മരുന്ന് കഴിക്കാറ്?
കുട്ടി : മ്.. (അതെ എന്ന നിലക്കുള്ള തലയാട്ടൽ)
അവതാരക :  (സന്തോഷത്തോടെ) ഞാൻ പെട്ട പാടേയ്..
#  അച്ഛൻ മദ്യപിക്കുന്നു, കുട്ടി ആ രീതിയിൽ പറഞ്ഞു എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത. തുടർന്ന്  “അച്ഛൻ അമ്മയെ തല്ലാറുണ്ടോ.. വഴക്ക് കൂടാറുണ്ടോ” എന്നിങ്ങനെ തുടർ ചോദ്യങ്ങളും. ഇവക്കെല്ലാം ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 71

തന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കുന്ന കൂട്ടുകാരിയുമായുള്ള കൂട്ട് വിവരിക്കുന്നതിനിടെ അവൾക്കായി ഞാൻ എന്റെ കളിപ്പാട്ടം എല്ലാം നൽകാറുണ്ടെന്ന കുഞ്ഞിന്റെ സന്തോഷത്തോടെ ഉള്ള സംസാരത്തിനിടെ,
അവതാരക : ആണോ.. എന്നിട്ടാണോ (ചൂണ്ടിക്കാണിച്ച്) ആ കൊച്ച് കഴിഞ്ഞ ദിവസം കളിപ്പാട്ടം കട്ട്കൊണ്ട് പോയത്.
കുട്ടി : ഇല്ലല്ലോ.. കുട്ടിപട്ടാളം ചേച്ചി വെറുതെ നുണ പറയാ..
അവതാരക : സത്യം.. ഒരു പാവ കൊണ്ട് പോയി.
കുട്ടി : എനിക്കതിന് പാവ ഇല്ലല്ലോ..
# കുഞ്ഞു  മനസ്സിൽ കൂടുതൽ അസ്വാരസ്യം നൽകാൻ കഴിയാത്തതിൽ “കുഞ്ഞിന് പാവ ഇല്ലാതെ പോയി” (ഉണ്ടായിരുന്നെങ്കിൽ ആ കുട്ടി കട്ടെടുത്തേനെ) എന്ന പരിഭവത്തോടെ അവതാരകയുടെ പിൻ വാങ്ങൽ.


കുട്ടിപട്ടാളം | എപ്പിസോഡ് 24

അമ്മയുടെ പേരെന്തെന്ന അവതാരകയുടെ ചോദ്യത്തിന് പ്രയാസപ്പെട്ട് അക്ഷരങ്ങൾ കൂട്ടിപ്പറയുന്ന കുട്ടിയോട് അവ നാലഞ്ച് തവണ ആവർത്തിപ്പിക്കുകയും  “ഒരു മകനും അമ്മയെ ‘സെക്സി’ എന്ന് വിളിക്കരുത്” എന്ന കമന്റിന് നിറയെ കയ്യടികളും ചിരികളും.
കൺഫ്യൂഷനിലായ കുട്ടി “അപ്പോൾ ചേച്ചി വിളിച്ചല്ലോ” എന്ന നിഷ്കളങ്ക ചോദ്യത്തിന് “ഞാൻ എന്റെ അമ്മയെ വിളിച്ചില്ലല്ലോ” എന്ന മറുപടി അവതാരകയിൽ നിന്ന്.
# താൻ പറഞ്ഞതെന്ന് പറയപെട്ട വാക്കുകളുടെ ഗൗരവം ഒട്ടും മനസ്സിലാവാത്ത പ്രായത്തിലെ കുട്ടികളോട് ഇവ്വിതം മുതിർന്ന രീതിയിലെ വ്യാഖ്യാനങ്ങളും അവ ആസ്വാദനാ യോഗ്യമാണെന്ന രീതിയിൽ കുഞ്ഞുങ്ങളോട് ആവർത്തിച്ചുള്ള ചോദ്യങ്ങളും.
# അമ്മയല്ലാത്തവരെ ഇത്തരത്തിൽ വിളിക്കാം എന്ന ധാരണ കുട്ടികളിൽ വളരാൻ ഇവ ധാരാളം.


കുട്ടിപട്ടാളം | എപ്പിസോഡ് 25

ഉപ്പച്ചിയുടെ ജോലി എന്തെന്ന ചോദ്യത്തിന് ഫോണെടുക്കൽ എന്ന കുട്ടിയുടെ മറുപടിക്ക് “എവിടെ ഫോൺ കണ്ടാലും എടുത്തോളും... കോഴിക്കോട്ട്കാർ ശ്രദ്ധിച്ചോ... ഈ കുട്ടിയുടെ ഉപ്പച്ചി എവിടെ ഫോൺ കണ്ടാലും അപ്പോ എടുത്തോളും”
# കുഞ്ഞുങ്ങളുടെ ധാരണകൾക്കപ്പുറം നെഗറ്റീവ് തലത്തിലുള്ള വിശദീകരണവും അവക്കുള്ള കയ്യടികളും ചിരികളും.

തൊട്ടടുത്ത കുട്ടി ചോദിച്ചവക്ക് എന്തു മറുപടി പറഞ്ഞെന്ന് കുട്ടിയോട് ചോദിക്കപ്പെട്ടതിൽ “ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ.. ആവശ്യമില്ലാത്തവരോട് ഞാനെന്തിന് സംസാരിക്കണം” എന്ന മറുപടിക്ക് “നല്ല തീരുമാനം” എന്ന അവതാരകയുടെ അഡ്വൈസും കയ്യടിയും.
# കുഞ്ഞു മനസിലെ നെഗറ്റീവ് ചിന്താഗതിക്ക് തിരുത്തലിന് പകരം അവയെ അഭിനന്ദിക്കുന്നത് കുഞ്ഞ് മനസ്സിൽ വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ട്ടിക്കും


കുട്ടിപട്ടാളം | എപ്പിസോഡ് 30

അച്ഛനും അമ്മയും തമ്മിലുള്ള വഴക്കിനെ പറ്റി കുഞ്ഞിനെ കൊണ്ട് പറയിക്കുന്നതിനിടയിൽ അച്ഛൻ എന്നേയും അടിക്കും എന്ന കുട്ടിയുടെ മറുപടിക്ക്,
അവതാരിക : കുഞ്ഞിനെ അടിക്കുന്നത് എനിക്കറിയണ്ടാ...അമ്മയെ അടിക്കുന്നത് പറാ..
തുടർന്ന് വീട് വഴക്കിനുള്ള കാരണങ്ങളുടെ തുടർ ചോദ്യങ്ങളും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുട്ടികളുടെ കാര്യങ്ങൾ സംസാരിക്കുന്നതിലുപരി കുടുംബ വഴക്കും വീട്ടിലെ മറ്റ് പ്രശ്നങ്ങളും കുഞ്ഞുങ്ങളെ കൊണ്ട് പറയിക്കുക. അവ ഒന്നൂടെ വിശദീകരിച്ച് അവയിൽ ആസ്വാദനം കണ്ടെത്തുക എന്ന ലക്ഷ്യം മാത്രം അവതാരകയിൽ.

ഡ്രസ്സിടുന്നത് എന്തിനെന്ന ചോദ്യത്തിന് വയർ കാണാതിരിക്കാൻ എന്ന കുട്ടിയുടെ മറുപടിക്ക് അവതാരകയുടെ തുടർ ചോദ്യം,
അവതാരക : അപ്പോ വയർ മാത്രം മറച്ചാൽ പോരെ?
കുട്ടി : ഷോൾഡർ കാണാതിരിക്കാനാ ഉടുപ്പ് ഇടുന്നെ
അവതാരക : അപ്പോ (പാന്റ് തൊട്ട് കാണിച്ച്) ഇതോ
കുട്ടി : പാന്റ് ഇടാൻ
അവതാരക : അതെന്തിനാ ഇടുന്നെ
കുട്ടി : ‘...ട്ണു...’ കാണാതിരിക്കാൻ (ചാനൽ സെൻസർ ചെയ്തതാണ് ‘...ട്ണു...’ എന്ന ശബ്ദം)
കുട്ടി പറഞ്ഞ സെൻസർ ചെയ്യപ്പെടേണ്ടി വന്ന സഭ്യത ഇല്ലാത്ത വാക്കിന് കയ്യടികളോടെ, ചിരികളോടെ ഉള്ള “താങ്ക്യൂ ” മറുപടി. കൂടെ “ കൊച്ച് പറയാതിരിക്കാൻ മാക്സിമം ശ്രമിച്ചു” എന്ന കമന്റും
# താൻ പറയിക്കാൻ ഉദ്ധേശിച്ചവ പെട്ടെന്ന് കിട്ടിയതിലെ നന്ദി പറച്ചിലും സന്തോഷവും അവതാരകയിൽ.

തുടർന്നുള്ള കുട്ടിയോടും പാന്റിടുന്നതെന്തിനെന്നുള്ള ചോദ്യം. കുട്ടിയിൽ നിന്ന് ‘ഷഡ്ഡി’ കാണാതിരിക്കാനെന്ന മറുപടിയും, അവക്കും അവതാരകയിൽ നിന്ന് താങ്ക്സും ലാളനവും ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.


കുട്ടിപട്ടാളം | എപ്പിസോഡ് 30

ഫലങ്ങൾ കായ്ക്കുന്ന മരങ്ങളുടെ നാമം ചോദിക്കുന്ന ചോദ്യത്തിന് കുട്ടി പറഞ്ഞ ഉത്തരം തെറ്റിയെന്ന് മനസ്സിലായ ഉടനെ കുഞ്ഞ് അവ തിരുത്തി പറയുമ്പോൾ,
അവതാരക : ഉറപ്പിച്ചു ഞാൻ.. ഇനി മാറ്റമില്ലാ.. മാറ്റമില്ലാ.. എനിക്കിഷ്ട്ടല്ലാ മാറ്റണത്.
തുടർന്ന് കുട്ടി പറഞ്ഞ തെറ്റായ നാമത്തെ ഒന്നു കൂടെ വിശദീകരിച്ച് അവക്ക് ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# കുഞ്ഞുങ്ങളിലെ ശരിയായ മറുപടികളേക്കാൾ അവതാരകക്ക് താല്പര്യം അവരിൽ നിന്ന് കിട്ടുന്ന തെറ്റായ വിവരങ്ങൾ. എന്നിട്ടവക്ക് അവതാരകയാൽ ഒരു വിശദീകരണവും ആസ്വാദനാ രീതിയിലെ കയ്യടികളും ചിരികളും.


കുട്ടിപട്ടാളം | എപ്പിസോഡ് 48

‘അമ്മ വന്നിട്ടുണ്ടോ.. എവിടെ” എന്ന ചോദ്യത്തിന് കൈ ചൂണ്ടി “അതാ അവിടെ” എന്ന് കുഞ്ഞിന്റെ മറുപടി. മനസ്സിലായില്ലല്ലോ എന്ന അവതാരകയുടെ  തുടർ ചോദ്യത്തിന് ,
കുട്ടി : അടീല്.. അച്ഛന്റെ കൂടെ ഇരി... അടീല്...
അവതാരക : അച്ഛന്റെ... അച്ഛന്റെ... ഹ ഹ ഹ ഹാ... അടീല് ഹ ഹ ഹാ...
അവതാരകയിൽ വഷളൻ ചിരിയും ഓഡിയൻസ് ഉൾപ്പെടെ ഉള്ളവരുടെ കയ്യടികളും ആർപ്പ് വിളികളും.


കുട്ടിപട്ടാളം | 07/12/2014

തന്റെ പേര് അനാമിക ആണെന്നുള്ള കുട്ടിയുടെ സംസാരത്തിന് അതിന്റെ അർത്ഥമായ നാമമില്ലാത്തവൾ എന്ന കൊള്ളരുതാത്ത പേര് എന്തിനാ കുഞ്ഞിനിട്ടെ.. ആരാ ഇട്ടെ.. നാത്തൂൻ പറഞ്ഞിട്ട് ഇട്ട പേര് കൊള്ളൂലാ.. രസമില്ലാ... എന്നൊക്കെ കുഞ്ഞിനെ പറഞ്ഞ് ധരിപ്പിച്ച് അത്തരത്തിൽ പേരിട്ടതിനെ പറ്റി വീട്ടിൽ അവരെ (അച്ഛന്റെ പെങ്ങളെ) വിളിച്ച് രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടിൽ ചീത്ത വിളിക്കുന്നതിന് പരിശീലനം നടത്തിക്കുന്നു.
# കുട്ടികളിലെ ആത്മവിശ്വാസത്തിന് കോട്ടം വരും വിധമുള്ള അവതാരകയുടെ അപക്വ സംസാരങ്ങളും പെരുമാറ്റവും. മുതിർന്നവരോട് സംസാരിക്കുന്നതിലെ തെറ്റായ രീതിക്കുള്ള പ്രചോദനവും പരിശീലനവും.

അങ്കിൾ ജോലി ചെയ്യുന്നത് ‘മയ്യിൽ’ എന്ന സ്ഥലത്താണെന്നുള്ള സംസാരത്തിന്` കുട്ടിക്കത് വ്യക്തമായി പറയാൻ ആവാതെ വന്നതിൽ “മയ്... മയ്യ്... മയി...” എന്ന രീതിയിലെ സംസാര ശകലത്തിന് ‘ട്യൂ...ട്യൂ.’ എന്നുള്ള ചമ്മൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കയ്യടികളും പ്രേക്ഷകരുടെ അതിരറ്റ സന്തോഷത്തിലെ ചിരികളും.
# ഇത്തരം ട്രാക്കിൽ കുട്ടിയുടെ സംസാരം എത്തിക്കാനായി വ്യക്തമായി പറയാൻ സാധിക്കാതിരുന്ന വാക്ക് വീണ്ടും വീണ്ടും പറയിച്ച് സഭ്യത ഇല്ലാത്ത എന്തോ കുട്ടി പറഞ്ഞെന്ന രീതിയിൽ അതിനെ കൊണ്ടെത്തിച്ച് അവക്ക് ചിരികളും കയ്യടികളും.


കുട്ടിപട്ടാളം | 26/10/2014

ഇത്തിരി കടുത്ത ഭാഷയിൽ സംസാരിക്കുന്ന കുട്ടിയെ കൂടുതൽ കൂടുതൽ പ്രലോഭിപ്പിച്ച് ദേഷ്യപ്പെടുന്ന രീതിയിൽ സംസാരിപ്പിക്കാനുള്ള അവതാരകയുടെ ശ്രമം. അവയിൽ നിന്ന് കിട്ടുന്ന ട്വിസ്റ്റുകൾക്ക് അവതാരകയുടെ ഉറക്കെയുള്ള ചിരികളും തുടർ കമന്റുകൾക്കൊപ്പം  ബാക്ക്ഗ്രൗണ്ട് ചിരികളും കയ്യടികളും കൂടെ പ്രേക്ഷകരുടെ ആർത്തുല്ലസിച്ചുള്ള സന്തോഷ പ്രകടനങ്ങളും.
# താൻ സംസാരിക്കുന്നവയിലെ കേമത്തരത്തിന് കിട്ടുന്ന പ്രോത്സാഹനത്തിൽ വിശ്വസിച്ച്  കൂടുതലായി ആ രീതിയിൽ പറയാനുള്ള ശ്രമം കുട്ടിയിൽ അധികരിക്കും. താൻ പറയുന്നവ കേമത്തരമാണെന്ന ധാരണ നൽകുന്നത് കുഞ്ഞിലെ സ്വഭാവ രൂപീകരണത്തെ ചീത്തയായി ബാധിക്കുകയും ചെയ്യും.


ശ്രദ്ധയിൽ പെട്ട സൂര്യാ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ‘കുട്ടി പട്ടാളം’ എന്ന പരിപാടിയുടെ ചില എപ്പിസോഡുകൾ ആണ് മുകളിൽ എടുത്തെഴുതിയിരിക്കുന്നത്. മിക്ക എപ്പിസോഡുകളിലും ‘വീട്ടിലെ വഴക്ക്, അമ്മയെ അച്ഛൻ അടിക്കാറുണ്ടോ, അച്ഛൻ മദ്യപിക്കാറുണ്ടോ, അമ്മ – അമ്മായിയമ്മ വഴക്ക്, ചീത്ത വിളിക്കൽ’ എന്നീ വിഷങ്ങളിലൂന്നിയ ചോദ്യങ്ങളും ‘അസൂയ, ശൃഗാരം, സൈറ്റടിക്കൽ, ഗേൾഫ്രണ്ട്, അഹങ്കാരം, കുശുമ്പ്’ തുടങ്ങിയ നെഗറ്റീവ് മറുപടികൾ ലഭ്യമാവാനുദ്ധേശിച്ചുള്ള ചോദ്യാവലികളും  കുട്ടികളിൽ ധാരാളം ഉപയോഗിക്കുന്നു. ഇവക്ക് കിട്ടുന്ന നിഷ്കളങ്ക മറുപടികളിൽ നിന്ന് വീണ് കിട്ടുന്ന ട്വിസ്റ്റുകൾ കണ്ടെത്തി അവക്ക് അവതാരകയാൽ ഒരു വിവക്ഷ നൽകപെട്ട് ആസ്വാദനത്തിനുള്ളവ ആണെന്ന മട്ടിലുള്ള അവതരണമാണു ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.

വീട്ടിലെ രഹസ്യങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിച്ച് അവയിൽ ആനന്ദം കണ്ടെത്തുക എന്ന ചീപ്പ് മെന്റാലിറ്റിയുടെ വഷളൻ ദൃശ്യവൽക്കരണത്തിനായി കുട്ടികളെ ദുരുപയോഗപ്പെടുത്തുകയും കുട്ടിത്തരത്തിനപ്പുറം പല തലങ്ങളിലും കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സംസാരത്തിന് വിവക്ഷ നൽകി അവരെ സൈക്കോളജിക്കൽ അബ്യൂസിന് വിധേയമാക്കുകയും ചെയ്യുന്ന ഇത്തരം ചാനൽ പരിപാടികൾ ബാലാവകാശ സംരക്ഷണ സമിതി ഗൗരപൂർവ്വം ശ്രദ്ധയിലെടുത്ത് കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണം തടയണമെന്ന് അപേക്ഷിക്കുന്നു.


വിനയപുരസ്സരം

ഹാഷിം കൊളംബൻ
hashimcolombo@gmail.com
+91 9895 460 920  |  +971 56 432 5641 (യു.എ.യി)



(ബാലാവകാശ സംരക്ഷണ കമ്മീഷനിൽ സമർപ്പിച്ച പരാതിയുടെ പി.ഡി.എഫ് ഡോക്കുമെന്റ് രൂപം ഇവിടെ അമർത്തി ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്)

ചില മാതൃഭാഷാചിന്തകൾ


  ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 നാണ്  ഈ കുറിപ്പ് എഴുതുന്നത്. അവരവരുടെ മാതൃഭാഷയെക്കുറിച്ച് ഗൗരവതരമായ ചിന്തയ്ക്ക് ഏറ്റവും പ്രേരകമായ ഒരു ദിവസമാണ് ഇന്ന്. നമുക്കുമുണ്ട് ഒരു മാതൃഭാഷ. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ചും നമ്മൾ ഉൽക്കണ്ഠകൾ പങ്കു വയ്ക്കാൻ തുടങ്ങിയിട്ട് കാലമെറെയായി. ഇപ്പോഴും ഈ ഉൽക്കണ്ഠകളും മാതൃഭാഷാ മുറവിളികളും തുടരുന്നു. എന്നാൽ ഇക്കാര്യത്തിൽ നമുക്ക് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടതാണ്.

  ഒരു കാലത്ത് വളരെക്കുറച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളുകളേ നമുക്ക് ഉണ്ടായിരുന്നുള്ളൂ. അവിടെയാകട്ടെ നല്ല സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ കുട്ടികളെ അയച്ചിരുന്നുള്ളൂ. എന്നാൽ വിദ്യാഭ്യാസം ലാഭകരമായ ഒരു കച്ചവടമാണെന്ന് മനസ്സിലാക്കിയതോടെ  മുക്കിനുമുക്കിന് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നു. പണക്കാർ മാത്രമല്ല സാധാരണക്കാരും തങ്ങളുടെ മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേ പഠിപ്പിക്കുകയുള്ളൂ എന്ന നില വന്നു. കാരണം തങ്ങളുടെ മക്കൾ സമ്പന്നരുടെ മക്കളോട് മത്സരിച്ച് തോൽക്കരുതെന്ന് അവരും ആഗ്രഹിക്കുന്നു. അതിന് അവരെ കുറ്റം പറയാൻ ആകില്ല.

  ചുരുക്കത്തിൽ ഇപ്പോൾ സർക്കാർ-എയിഡഡ് പൊതുവിദ്യാലയങ്ങൾ എല്ലാം അവയുടെ നില നില്പിനായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങാൻ നിർബന്ധിതമായിരിക്കുന്നു. ഫീസ് കൊടുക്കാതെ പഠിക്കാൻ പറ്റുന്ന സ്കൂളുകളിൽ പാവപ്പെട്ടവരുടെ പോലും മക്കൾ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ കുട്ടികളെ ചേർക്കുന്നു. അവരെയും കുറ്റം പറയാനാകില്ല. പാവങ്ങൾക്കുമുണ്ട് അവരുടെ കുട്ടികളെ സംബന്ധിച്ച ഉൽക്കണ്ഠകൾ. മാതൃഭാഷയുടെ സംരക്ഷണം പാവങ്ങളുടെ മാത്രം ബാദ്ധ്യതയല്ലല്ലോ. ആർക്കും വേണ്ടെങ്കിൽ പിന്നെ പാവങ്ങൾക്കു മാത്രമായി എന്തിനൊരു മാതൃഭാഷ?

  ഇവിടെ പ്രശ്നമെന്തെന്നോ? ഒരു വിഭാഗം കുട്ടികൾ ഇംഗ്ലീഷ് മീഡിയം പഠിക്കുമ്പോൾ മറ്റൊരു വിഭാഗം മലയാളം മീഡിയം പഠിക്കാൻ നിൽക്കില്ല എന്നതാണ്. കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ചു പഠിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് നല്ലതെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.  ലോകത്ത് പല രാജ്യങ്ങളിലും മെഡിക്കൽ വിദ്യാഭ്യാസമടക്കമുള്ള പ്രൊഫഷണൽ കോഴ്സുകൾ പോലും മാതൃഭാഷയിൽ നടത്തുന്നുണ്ട്. അതാണ് ഏറ്റവും നല്ലതെന്നും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
പക്ഷെ ഇവിടെ ഒരു പൊങ്ങച്ച സംസ്കാരവും ഇംഗ്ലീഷിന് സമുഹത്തിൽ നിന്ന് ഒരു പൊങ്ങച്ചഭാഷാ പദവിയും ഉണ്ടായതൊടെ ഇംഗ്ലീഷ് ഭ്രമം അതിന്റെ പാരമ്യതകൾ തേടുന്നു. ജീവിത വിജയം നേടാൻ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ പഠിക്കണമെന്നൊരു ധാരണ പരക്കെ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടക്കാരാണ് ഈ പ്രചരണങ്ങൾക്കു പിന്നിൽ ഉള്ള പ്രധാന ശക്തികൾ.

  മാതൃഭാഷയെ സംരക്ഷിക്കാൻ ഒറ്റമൂലികൾ ഒന്നുമില്ല. കേവലമായ മുറവിളികൾ കൊണ്ടും മാതൃമലയാളം സംരക്ഷിക്കപ്പെടില്ല. മാതൃഭാഷാ സ്നേഹം മുറ്റിയ ചർച്ചകളോ സെമിനാറുകളോ  മാതൃഭാഷാ  ഡിപ്പാർട്ട്മെന്റുകളോ  ഫണ്ടിംഗുകൾ കോണ്ടോ ഒന്നും മാതൃഭാഷ  സംരക്ഷിക്കപ്പെടുകയോ നില നിൽക്കുകയോ ചെയ്യില്ല. അതൊക്കെ അതിന്റെ വഴിക്കു തുടരും. ഭാഷ നശിക്കുന്നത്  നമ്മൾ അറിയുകയുമില്ല. ഒരു ഭാഷ നില നിൽക്കണമെങ്കിൽ ആ ഭാഷ സംസാരിക്കാൻ ആളുണ്ടാകണം. എഴുതാൻ ആളുണ്ടാകണം. കേൾക്കാനും വായിക്കാനും ആളുണ്ടാകണം. അതില്ലെങ്കിൽ പിന്നെ ഒരു ഭാഷയ്ക്ക് എന്തു പ്രസക്തി?

  അക്കാഡമിക്ക് രംഗത്ത് ഒരു  ഭാഷയ്ക്കുമേൽ മറ്റൊരു ഭാഷ മേൽ കൈ നേടിയാൽ ആ ഒരു  ഭാഷ നശിക്കുകയേ ഉള്ളൂ. അതുപോലെ അക്കാഡമിക്ക് രംഗത്ത് മലയാളത്തിനുമേൽ ഇംഗ്ലീഷിന് അപ്രമാദിത്വം വന്നാൽ മലയാളത്തിന്റെ നില നില്പ് അപകടപ്പെടാതിരിക്കുന്നതെങ്ങനെ? അതും മലയാളം ഒരു ഇട്ടാവട്ട പ്രാദേശിക ഭാഷ. ഇംഗ്ലീഷാകട്ടെ ഒരു ആഗോളഭാഷയും! അപ്പോൾ ഇതിൽ ഏത് അതിജീവിക്കും? ഇംഗ്ലീഷ് മീഡിയം-മലയാളം മീഡിയം എന്നിങ്ങനെ രണ്ടുതരം സ്കൂളുകൾ നില നിന്നാൽ ലോകഭഷാ പദവിയുള്ള ഇംഗ്ലീഷ് മീഡിയം മാത്രമേ  ആളുകൾ തെരഞ്ഞെടുക്കുകയുള്ളൂ.

   നമ്മുടെ മാതൃഭാഷ  നേരിടുന്ന വെല്ലുവിളികൾ   മറി കടക്കാൻ ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയാണാവശ്യം. ഇതിന് ശക്തമായ നിയമ നിർമ്മാണത്തിലൂടെ സ്റ്റേറ്റ് സിലബസ് ആയാലും കേന്ദ്ര സിലബസ് ആയാലും പ്ലസ് ടൂ തലം വരെയെങ്കിലും  മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം നിർബന്ധമാക്കണം. മാതൃഭാഷാ മീഡിയം സ്കൂളുകൾക്കു മാത്രമേ അംഗീകാരം നൽകാവൂ. അല്ലാതെ രണ്ടും കൂടി മുന്നിൽ വച്ചിട്ട് ഇംഗ്ലീഷ് വേണോ മാതൃഭാഷ വേണോ എന്ന് ചോദിച്ചാൽ ഇന്നത്തെ ലോകത്ത് ഇംഗ്ലീഷല്ലാതെ ആരും തെരഞ്ഞെടുക്കില്ല. അതുകൊണ്ട് മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്ന തരം തിരിവ്  നിർത്തി പഠനമാധ്യമം പൂർണ്ണമായും മാതൃഭാഷയിലാക്കുക.

കാതികൂടം - പ്രശ്നവും പരിഹാരവും

 കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്‌നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്കുകയാണിപ്പോൾ. മാലിന്യോല്‍പാദനത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനുള്ള പ്രതിവിധിയും ചര്‍ച്ച ചെയ്യാന്‍ ന്യൂസ്അവറുകളില്‍ പെറ്റുകിടക്കുന്ന തല്‍സമയ ചര്‍ച്ചക്കാരും അതെല്ലാം വിറ്റ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ സമൂഹവും തെല്ലും ശ്രമിക്കുന്നില്ല എതാണു വാസ്തവം.

 മുന്‍കാലങ്ങളില്‍ ശാസ്ത്രീയമെന്നു വിശേഷിപ്പിക്കപ്പെട്ട് നടപ്പിലാക്കിയതാണ് നമ്മുടെ എല്ലാ സംവിധാനങ്ങളും. അക്കാലത്ത് അത് നൂതനം തയൊയിരുന്നു. അവ കാലം കഴിയുന്തോറും കാലഹരണപ്പെട്ടതോ പുതിയ ടെക്‌നോളജി വരുമ്പോള്‍ അപരിഷ്‌കൃതമെന്നു തെളിയിക്കപ്പെട്ടതോ ആയി പരിണമിക്കുന്നത് സ്വാഭാവികമാണ്. അന്നത്തെ കാഴ്ചപ്പാടുതന്നെ ഏറെ പുരോഗമിച്ച ഇക്കാലത്തും വ്യക്തമായ പാളിച്ചകളും വികലതകളും കണ്ടില്ലെന്നു നടിച്ച് പിന്തുടരണമെന്നു വാശിപിടിക്കുത് അതിനൂതന ഗതാഗത സംവിധാനങ്ങളുള്ള ഇക്കാലത്തും ആദ്യകാല വാഹനമായ കാളവണ്ടിയിലേ സഞ്ചരിക്കൂ എന്നു വാശിപിടിക്കുന്നതു പോലെയാണ്.



  നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഇപ്പോഴത്തെ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പൊലൂഷന്‍ കൺട്രോള്‍ ബോര്‍ഡിലെ പ്രായോഗിക പരിചയമില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ തന്നെയാണ്. കമ്പനിയെ നിലവിലുള്ള സ്ഥിതിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ കഴിയില്ല. മാലിന്യവുമായി ബന്ധപ്പെട്ട എല്ലായിടത്തും ഇന്ന് പ്രായോഗിക പരിചയമല്ല കൈക്കൂലിക്കാണ് പ്രാധാന്യം. ശുചിത്വമിഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന ജോര്‍ജ്ജ് ചാക്കശ്ശേരിയുടെ പ്രായോഗിക പരിചയം ഹുമാനിറ്റീസില്‍ ഡോക്ട്രേറ്റ് ബിരുദവും ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ദിലീപ്കുമാറിന്റേത് സിവില്‍ എന്‍ജിനീയറിംഗുമാണ്. വകുപ്പു കൈകാര്യം ചെയ്യാന്‍ ഏതുതരത്തിലുള്ള പരിചയമാണ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ സ്വീകരിക്കുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തവുമാണ്.

 ഓസ്സീനിന്റെ നിര്‍മ്മാണത്തിന് എല്ലുകഷണങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായി നാലു ശതമാനം വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡില്‍ അവ വാഷ് ചെയ്യുന്നുണ്ട്. 'ഉപയോഗശൂന്യ'മായ ഈ വെള്ളത്തിന്റെ പി എച്ച് കുമ്മായമുപയോഗിച്ച് ന്യൂട്രലാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബയോസോളിഡ് നിറഞ്ഞ ഈ ആസിഡ്‌വാട്ടര്‍ പ്യൂരിഫൈ ചെയ്‌തെന്നു വരുത്തി പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഇത് വാട്ടര്‍ ആക്ടിന്റെ പരിധിയിലാക്കാന്‍ വേണ്ടി പ്യൂരിഫിക്കേഷന്‍ ടൈമില്‍ ധാരാളം വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. എന്നിട്ടാണ് പുഴയിലൊഴുക്കുന്നത്. അപ്പോഴും ജലത്തിലെ ബയോസോളിഡുകള്‍ക്ക് കുറവു സംഭവിക്കുന്നില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകൃത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ഈ രീതിയാണ് കാതികൂടത്ത് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുത്.

 പുറത്തേക്കൊഴുക്കുന്ന ജലത്തില്‍ മാലിന്യത്തിന്റെ കാഠിന്യം കുറവാണെന്നു ബോധ്യപ്പെടുത്താന്‍ കൂടുതല്‍ ജലം ചേര്‍ത്ത് നേര്‍പ്പിച്ചു പുഴയിലൊഴുക്കുമ്പോഴും പുഴയില്‍ ചേരുന്ന മാലിന്യത്തിന്റെ അളവ് കുറയുന്നില്ല. ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന ജലം ഒഴിവാക്കിയാലും തുല്യ അളവിലേ മാലിന്യം പുഴയില്‍ ചേരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ ഗാഢത കുറക്കാന്‍ ചേര്‍ക്കുന്ന ജലം മറ്റ് ആവശ്യങ്ങള്‍ക്കായി സംരക്ഷിച്ചുകൂടേ…?

 വാഷിംഗിനു ശേഷം പുറത്തുവരുന്ന ബയോസോളീഡ് അടങ്ങിയ ആസിഡ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കാണു ഇപ്പോള്‍ പോകുന്നത്. അതിനു പകരം ആവശ്യമായ യന്ത്രങ്ങള്‍ സ്ഥാപിച്ച് ടാങ്കില്‍നിന്ന് പുറത്തേക്കെടുക്കുന്ന സമയം തന്നെ ഓൺലൈനായി ഫില്‍ട്ടര്‍ ചെയ്ത് വെള്ളത്തിലെ ജൈവഖരവസ്തുക്കളെ വേര്‍തിരിച്ചെടുക്കാം. ശേഷമുള്ള ആസിഡ്‌വെള്ളംതന്നെ ആവശ്യത്തിന് ആസിഡ് ചേര്‍ത്ത് അടുത്ത പ്രോസസിംഗിനും ഉപയോഗിക്കാം. അങ്ങനെ വരുമ്പോള്‍ ജലത്തിന്റെ ഉപയോഗം ഗണ്യമായി കുറയുകയും ചെയ്യും. ഇങ്ങനെയുള്ള നൂതന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കുന്നതിനു പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇപ്പോൾ നിഷ്‌കര്‍ഷിക്കുന്ന പഴഞ്ചന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുതുകൊണ്ടാണ് കാതികൂടത്തെ മലിനീകരണത്തിന്റെ തോത് ഇത്രകണ്ട് ഉയരുത്.

 ആസിഡ്‌വെള്ളത്തില്‍ ബയോസോളിഡുകള്‍ക്ക് ഡീഗ്രേഡേഷന്‍ സംഭവിക്കാന്‍ ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും വേണമെന്നിരിക്കേ ആ സമയത്തിനുള്ളില്‍ അവ ഓലൈനില്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിഷ്‌പ്രയാസം സാധിക്കും. വേര്‍തിരിക്കപ്പെടുന്ന വെള്ളം കലര്‍ന്ന ഖരമാലിന്യങ്ങള്‍ യൂറോസ്റ്റാന്‍ഡേര്‍ഡ് ബയോഗ്യാസ് പ്ലാന്റിലെത്തിച്ച് ബയോഗ്യാസ് ഉല്പാദിപ്പിച്ച് ശേഷം ലഭിക്കുന്ന സ്ലഡ്ജും ലിക്വിഡ് മാന്വറും ഒന്നാംതരം ജൈവവളമാക്കി മാറ്റി കൃഷിക്കും മറ്റും ഉപയോഗിക്കാം. മാംസാവശിഷ്ടങ്ങളും ചോരയും നീക്കം ചെയ്ത എല്ലു വാങ്ങാന്‍ കമ്പനി ശ്രദ്ധിച്ചാല്‍ മലിന്യോല്പാദനത്തിന്റെ തോത് വീണ്ടും കുറക്കാം.

 ഈ സംവിധാനം നടപ്പിലാക്കാന്‍ വിവരമില്ലാത്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് അറിവില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ സാധിക്കും എന്നതിലാണു സംശയം. അവര്‍ക്കു ബോധമുണ്ടായിരുങ്കെില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയ്‌ക്കെന്നല്ല കേരളത്തിലെ ഒട്ടുമിക്ക കമ്പനികളുടേയും മാലിന്യ പ്രശ്‌നങ്ങള്‍ക്ക് എന്നേ പരിഹാരമായേനെ. ഒപ്പം കേരളം അനുഭവിക്കുന്ന രൂക്ഷമായ ഇതര മാലിന്യ പ്രശ്‌നങ്ങള്‍ക്കും. വൈകിയ വേളയിലെങ്കിലും ഇവര്‍ക്ക് ബോധോദയമുണ്ടവാന്‍ പ്രാര്‍ത്ഥിക്കുകയല്ലാതെ നിലവില്‍ മറ്റു വഴിയില്ല.

അച്ചുക്കൂടത്തിലെ എഴുത്തുകാർ







അന്നൂസ് 
ഒരു കുഞ്ഞുമയിൽപീലി
കൂതറ ഹാഷിം
ജയൻ ഏവൂർ
ജിക്കു വർഗ്ഗീസ്
തോന്ന്യാസി
സജിം തട്ടത്തുമല
സാബു കൊട്ടോട്ടി
സുധി അറയ്ക്കൽ
വാഴക്കോടൻ
വിനോദ് കുട്ടത്ത്
ശിഹാബുദ്ദീൻ
ഷെരീഫ് കൊട്ടാരക്കര
സുറുമി ചോലക്കൽ


ഇനി താങ്കളും...?

Followers

Contact Achukkoodam

Name

Email *

Message *